ഹോര്‍മുസ് തുറക്കാന്‍ പടക്കപ്പലയച്ച് സഹായിക്കണം ഇറാനെതിരെ ചൈനയെ ഇറക്കാന്‍ ട്രംപ്
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഈമാസം ബെയ്ജിങ്ങിലേക്ക് നടത്തേണ്ട യാത്ര മാറ്റിവച്ചേക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ‘അടച്ചുപൂട്ടിയ’ ഹോർമുസ് കടലിടുക്ക് തുറക്കാനായി ചൈനയുടെ ഉൾപ്പെടെ സഹകരണം പ്രതീക്ഷിക്കുന്നതായി ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ചൈനയും ബ്രിട്ടനും യൂറോപ്യൻ യൂണിയനുമെല്ലാം പടക്കപ്പൽ ഹോർമുസിലേക്ക് അയക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇറാന്റെ പരമ്പരാഗത സുഹൃദ് രാഷ്ട്രമായ ചൈന പക്ഷേ ഇതിനോട് ഇതുവരെ യോജിച്ചിട്ടില്ല. മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെയാണ് ഷി-ട്രംപ് ഉച്ചകോടി നിശ്ചയിച്ചിരിക്കുന്നത്. ‘‘ചൈനയുടെ നിലപാടിൽ വ്യക്തത വേണം, ഇല്ലെങ്കിൽ ഉച്ചകോടി വൈകും’’ - ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
ഇതിനുമുൻപൊരു യുഎസ് പ്രസിഡന്റ് ചൈന സന്ദർശിച്ചത് 2017ലാണ്. അതും ട്രംപ് തന്നെ, അദ്ദേഹത്തിന്റെ ഒന്നാം ടേമിൽ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര, താരിഫ് യുദ്ധം അതിശക്തമാണ്. ഇതിനു പരിഹാരം കാണുക കൂടി ലക്ഷ്യമിട്ടാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് ഇരു നേതാക്കളും ദക്ഷിണ കൊറിയയിൽവച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. എങ്കിലും, ഭിന്നതയ്ക്ക് ശമനമുണ്ടായിരുന്നില്ല.
ചൈനയ്ക്കുവേണ്ട എണ്ണയുടെ 90 ശതമാനവും എത്തുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണെന്നും അതുകൊണ്ട്, ഹോർമുസ് തുറക്കേണ്ടതിന്റെ അനിവാര്യത കൂടുതലും ചൈനയ്ക്കാണെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, ചൈനയിലേക്കുള്ള മൊത്തം ക്രൂഡ് ഓയിലിന്റെ പാതിയിൽതാഴെയേ ഇപ്പോൾ ഹോർമുസ് വഴി വരുന്നുള്ളൂ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മാത്രമല്ല, ഹോർമുസിൽ ചൈനീസ് കപ്പലുകൾ കടന്നുപോകാൻ ഇറാൻ തടസ്സം നിൽക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, ട്രംപ് ചൈനയ്ക്കുമേൽ ഉൾപ്പെടെ സെക്ഷൻ 301 പ്രകാരം അന്വേഷണം തുടങ്ങിയതും ഷി ജിൻപിങ് ഭരണകൂടത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഏകപക്ഷീയയും അന്യായവുമായ നടപടിയെന്നാണ് ഇതിനെ ചൈനീസ് വാണിജ്യ മന്ത്രാലയം വിശേഷിപ്പിച്ചത്. നടപടി ഉടൻ പിൻവലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ ഹോർമുസിൽ ഇറാനെതിരെ യുഎസുമായി കൈകോർക്കാൻ ചൈന തയാറായേക്കില്ല.
What's Your Reaction?