അധ്യാപകർക്കെതിരായ പോക്സോ കേസുകളിൽ കൃത്യമായ നടപടിയെടുക്കും, യാതൊരു സംരക്ഷണവും നൽകില്ല: മന്ത്രി വി. ശിവൻകുട്ടി
72 കേസുകളാണ് ഡിജിപിയുടെ മുന്നിലുള്ളത്.

തിരുവനന്തപുരം: അധ്യാപകർക്കെതിരായ പോക്സോ കേസുകളിൽ കൃത്യമായ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. 72 കേസുകളാണ് ഡിജിപിയുടെ മുന്നിലുള്ളത്. ഇതിൽ സർക്കാർ - എയ്ഡഡ് സ്കൂളിലെ അധ്യാപകർ ഉൾപ്പെടുന്നുണ്ട്. ഇതിലാർക്കും യാതൊരു സംരക്ഷണവും നൽകില്ല. നടപടി എടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ചോദ്യപേപ്പറിലെ അക്ഷരത്തെറ്റുകൾ സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് മന്ത്രി പറഞ്ഞു. 'അങ്ങനെ വരാൻ പാടില്ല, എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിട്ടുണ്ടെന്നും' മന്ത്രി പറഞ്ഞു. കോപ്പി അടിക്കാൻ സഹായിക്കാനായി സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ഉപയോഗിക്കുന്നതായി വിദ്യാഭ്യാസ വകുപ്പിന്‍റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകർ തനിക്ക് ഒരു കത്ത് പോലും തന്നില്ലെന്ന് മന്ത്രി പറഞ്ഞു. ആശമാരുടെ സമരം അന്‍പത് ദിവസത്തിലേക്ക് കടക്കുമ്പോഴാണ് മന്ത്രിയുടെ പ്രതികരണം. താൻ തീരുമാനിച്ചാൽ എല്ലാം ശരിയാകുമെന്ന് സുരേഷ് ഗോപി പറഞ്ഞെങ്കിൽ സ്കീമിനെ കുറിച്ച് അറിയാത്തത് കൊണ്ടാണെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.
What's Your Reaction?






