2024-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
കെ.വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു

തൃശൂര്‍: 2024-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കെ.വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും അക്കാദമിയുടെ വിശിഷ്ടാംഗത്വം. അന്‍പതിനായിരം രൂപയും രണ്ടുപവന്‍റെ സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് വിശിഷ്ടാംഗത്വത്തിന് നൽകുക. കവിത വിഭാഗത്തില്‍ അനിത തമ്പിയുടെ മുരിങ്ങ വാഴ കറിവേപ്പ് എന്ന സമാഹാരവും, നോവൽ വിഭാഗത്തിൽ. ജി.ആര്‍ ഇന്ദുഗോപൻെറ ആനോ എന്ന നോവലും പുരസ്കാരത്തിനർഹമായി. വി. ഷിനിലാല്‍ (ചെറുകഥ- ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര), ശശിധരന്‍ നടുവില്‍ നാടകം (പിത്തളശലഭം), സാഹിത്യവിമര്‍ശനം ജി. ദിലീപന്‍ (രാമായണത്തിൻെറ ചരിത്രസഞ്ചാരങ്ങൾ) , ഹാസസാഹിത്യം നിരഞ്ജന്‍ (കേരളത്തിൻെറ മൈദാത്മകത;വറുത്തരച്ച ചരിത്രത്തോടൊപ്പം), വൈജ്ഞാനികസാഹിത്യം പി.ദീപക് (നിർമിത ബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയജീവിതം, ജീവചരിത്രം ഡോ. കെ. രാജശേഖരന്‍ നായര്‍ (ഞാൻ എന്ന ഭാവം), യാത്രാവിവരണം കെ.ആര്‍ അജയന്‍ (ആരോഹണം ഹിമാലയം), വിവര്‍ത്തനം ചിഞ്ജുപ്രകാശ് (എൻെറ രാജ്യം എൻെറ ശരീരം) ബാലസാഹിത്യം ഇ.എന്‍ ഷീജ (അമ്മമണമുള്ള കനിവുകൾ) എന്നിവര്‍ പുരസ്‌കാരത്തിനര്‍ഹരായി.
മികച്ച ഉപന്യാസഗ്രന്ഥത്തിനുള്ള സി.ബി കുമാർ അവാർഡിന് എം. സ്വരാജ് അർഹനായി (പൂക്കളുടെ പുസ്തകം). സാഹിത്യവിമര്‍ശത്തിനുള്ള കുറ്റിപ്പുഴ അവാര്‍ഡ് ഡോ.എസ്.എസ്. ശ്രീകുമാര്‍ (മലയാളസാഹിത്യ വിമർശനത്തിലെ മാർക്സിയൻ സ്വാധീനം), വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി.എന്‍. പിള്ള അവാര്‍ഡ് ഡോ.കെ.സി. സൗമ്യ(കഥാപ്രസംഗം കലയും സമൂഹവും), ഡോ. ടി.എസ്. ശ്യാംകുമാര്‍ (ആരുടെ രാമൻ), ചെറുകഥയ്ക്കുള്ള ഗീതാ ഹിരണ്യന്‍ അവാര്‍ഡ് സലിം ഷെരീഫ് (പൂക്കാരൻ), യുവകവിതാ അവാര്‍ഡ്-ദുര്‍ഗാ പ്രസാദ് (രാത്രിയിൽ അച്ചാങ്കര), തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരം ഡോ.കെ.പി. പ്രസീദ (എഴുത്തച്ഛൻെറ കാവ്യഭാഷ) എന്നിവർ അർഹരായി. പി.കെ.എൻ. പണിക്കർ, പയ്യന്നൂർ കുഞ്ഞിരാമൻ, എം.എം. നാരായണൻ, ടി.കെ.ഗംഗാധരൻ, കെ.ഇ.എൻ., മല്ലികാ യൂനിസ് എന്നിവർക്കാണ് 2024-ലെ സമഗ്ര സംഭാവന പുരസ്കാരങ്ങൾ.
What's Your Reaction?






