ട്രാന്‍സ്‌ജെന്‍ഡറിനൊപ്പം മന്ത്രിയുടെ അശ്ലീല വീഡിയോ ; നര്‍ഹരിയെ പുറത്താക്കണമെന്ന് പ്രതിപക്ഷം
മുംബൈ ∙ മന്ത്രിയും എൻസിപി (അജിത്) നേതാവുമായ നർഹരി സിർവാളും ട്രാൻസ്ജെൻഡറും സ്വകാര്യമുറിയിൽ അടുത്തിടപഴകുന്ന വിഡിയോ സംബന്ധിച്ച് വിവാദം. സിർവാളിനെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് വിഡിയോ എന്ന് എൻസിപി പറയുന്നു. പ്രതിപക്ഷ പാർട്ടികൾ സിർവാളിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.
പരാതി പരിശോധിക്കുമെന്നും അനുയോജ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ‘പഴയ മൂന്നോ നാലോ വിഡിയോകൾ ചേർത്താണു വിവാദ വിഡിയോ നിർമിച്ചതെന്നാണു മന്ത്രി ഫോണിൽ അറിയിച്ചത്. അതിനെതിരെ പരാതി നൽകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം പൂർത്തിയായ ശേഷം അദ്ദേഹത്തിന്റെ പാർട്ടി നേതാവ് സുനേത്ര പവാറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും’– ഫഡ്നാവിസ് പറഞ്ഞു.
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പ് മന്ത്രിയായ സിർവാൾ നാസിക്കിലെ ദിൻഡോരിയിൽ നിന്നുള്ള എംഎൽഎയാണ്. ഗോത്രവർഗ മേഖലയായ ദിൻഡോരിയിൽ നിന്നുള്ള സിര്‍വാള്‍ നേരത്തേയും വിവാദത്തിലകപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ ഓഫിസിലെ ക്ലര്‍ക്ക് കൈക്കൂലിക്കേസില്‍ പിടിയിലായത് രണ്ടു മാസം മുന്‍പായിരുന്നു. അന്നും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
What's Your Reaction?