20 വൃക്കകൾ, മൂന്ന് ഹൃദയങ്ങൾ, നാല് കരളുകൾ, രണ്ട് ശ്വാസകോശങ്ങൾ, കുവൈത്ത് മദ്യദുരന്തം; മരിച്ചവരുടെ അവയവങ്ങൾ ഇനി നിരവധി പേരില്‍ തുടിക്കും
മസ്തിഷ്ക മരണം സംഭവിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുകയും അവയവദാനത്തിനായി അനുമതി തേടുകയും ചെയ്തു

കുവൈത്ത് സിറ്റി: വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ അവയവങ്ങൾ നിരവധി പേരുടെ ജീവൻ രക്ഷിച്ചതായി കുവൈത്ത് അധികൃതർ. മസ്തിഷ്ക മരണം സംഭവിച്ച 10 പേരുടെ അവയവങ്ങൾ നിരവധി ആളുകളിലേക്ക് മാറ്റിവെച്ചു. ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കുവൈത്ത് അവയവ മാറ്റിവെക്കൽ കേന്ദ്രം ചെയർമാൻ ഡോ.മുസ്തഫ അൽ മൗസവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മദ്യദുരന്തത്തിന് പിന്നാലെ 20 പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ മസ്തിഷ്ക മരണം സംഭവിച്ചവരും ഹൃദയാഘാതം വന്നവരുമുണ്ടായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുകയും അവയവദാനത്തിനായി അനുമതി തേടുകയും ചെയ്തു. 12 പേരുടെ ബന്ധുക്കളായാണ് ബന്ധപ്പെട്ടത്. ഇതിൽ 10 പേരുടെ കുടുംബം അനുമതി നൽകി.
20 വൃക്കകൾ, മൂന്ന് ഹൃദയങ്ങൾ, നാല് കരളുകൾ, രണ്ട് ശ്വാസകോശങ്ങൾ എന്നിവ മസ്തിഷ്ക മരണം സംഭവിച്ചവരിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഇതിൽ ഹൃദയങ്ങളും വൃക്കകളും കുവൈത്തിൽ തന്നെയുള്ള രോഗികളിൽ മാറ്റിവച്ചു. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി. രാജ്യത്ത് കരൾ മാറ്റിവെക്കൽ ചികിൽസ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത് കൊണ്ട് കുവൈത്തി രോഗികളുടെ ശസ്ത്രക്രിയകൾക്കായി കരളുകൾ അബുദാബിയിലേക്ക് അയച്ചതായും ഡോ.മുസ്തഫ അൽ മൗസവി പറഞ്ഞു.
കുവൈത്തിൽ വിഷ മദ്യം കഴിച്ച് 160 പേരാണ് ചികിത്സ തേടിയത്. ഇതിൽ 23 പേർ മരിക്കുകയും 21 പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം വ്യാപക പരിശോധനയാണ് അധികൃതർ നടത്തിവരുന്നത്.
What's Your Reaction?






