ക്ഷേത്രങ്ങളും ക്ഷേത്രപരിസരങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ പരിപാടികള്‍ക്കായി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി
തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകൾക്കാണ് ഇക്കാര്യത്തിൽ നിർദേശം നൽകിയിരിക്കുന്നത്

കൊച്ചി: ക്ഷേത്രങ്ങളും ക്ഷേത്രപരിസരങ്ങളും ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണ പരിപാടികൾക്കായി ഉപയോഗിക്കുന്നില്ലെന്ന് ദേവസ്വം ബോർഡുകൾ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകൾക്കാണ് ഇക്കാര്യത്തിൽ നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്‍റേതാണ് ഉത്തരവ്. എറണാകുളം മരട് സ്വദേശി എൻ. പ്രകാശ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
'മതസ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നത് നിരോധിക്കുന്ന 1988ലെ നിയമത്തിലെ നിർദേശങ്ങൾ കർശനമായി പാലിക്കുന്നെന്ന് ദേവസ്വം ബോർഡുകൾ ഉറപ്പാക്കണം. പാലിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ ക്ഷേത്രങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകാനും ദേവസ്വംബോർഡുകളോട്' കോടതി നിർദേശിച്ചു.
കൊല്ലം കടയ്ക്കൽ ദേവീക്ഷേത്രം, ആറ്റിങ്ങൽ ശ്രീ ഇന്ദിലയപ്പൻ ക്ഷേത്രം എന്നിവിടങ്ങളിൽ കഴിഞ്ഞ ഏപ്രിലിൽ ഉത്സവത്തോടനുബന്ധിച്ച് ഗസൽ ഗായകൻ അലോഷി വിപ്ലവഗാനം പാടിയതടക്കം ചൂണ്ടിക്കാട്ടിയാണ് ഹർജി ഫയൽ ചെയ്തത്. ആറ്റിങ്ങൽ ക്ഷേത്രത്തിൽ കെ.പി.എ.സി.യുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകവും ഉണ്ടായിരുന്നു. കോഴിക്കോട് തളി ക്ഷേത്രത്തിൽ വിവാഹച്ചടങ്ങിനിടെ എസ്.എഫ്.ഐ. സിന്ദാബാദ് എന്ന് വിളിച്ചതും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.
What's Your Reaction?






