രാഹുൽ ഗാന്ധിയെ കണ്ടതിന് മെസ്സിയോട് പിണങ്ങി; കൂടിക്കാഴ്ച നടത്താതെ മോദി നാടുവിട്ടെന്ന് സന്ദീപ് വാര്യർ
ലോക ജനത ആരാധിക്കുന്ന മെസ്സിയെപ്പോലെ ഒരാളെ രാജ്യത്തിൻ്റെ പ്രധാനമന്ത്രി അവഹേളിച്ചിരിക്കുകയാണെന്ന് സന്ദീപ് ആരോപിച്ചു
കോഴിക്കോട്: അർജൻ്റീനൻ ഫുട്ബോൾ സൂപ്പർ താരം ലയണൽ മെസ്സിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ പര്യടനത്തിന് പോയതിനെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ പരിഹാസവുമായി രംഗത്ത്. തന്നെ കാണുന്നതിന് മുൻപ് രാഹുൽ ഗാന്ധിയെ കണ്ടതിന് മെസ്സിയോട് പിണങ്ങിയാണ് നരേന്ദ്ര മോദി നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ രാജ്യം വിട്ടതെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
ലോക ജനത ആരാധിക്കുന്ന മെസ്സിയെപ്പോലെ ഒരാളെ രാജ്യത്തിൻ്റെ പ്രധാനമന്ത്രി അവഹേളിച്ചിരിക്കുകയാണെന്ന് സന്ദീപ് ആരോപിച്ചു. ഈ നാട്ടിലെ ഫുട്ബോളിനെ സ്നേഹിക്കുന്ന, മെസ്സിയെ സ്നേഹിക്കുന്നവർ മോദിയോട് ഈ നടപടിക്ക് പൊറുക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിൽ മെസ്സി-മോദി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്കായി മുംബൈയിൽ നിന്ന് രാവിലെ 10.45-ന് മെസ്സി ഡൽഹിയിൽ എത്തേണ്ടതായിരുന്നു. എന്നാൽ, കനത്ത മൂടൽമഞ്ഞ് കാരണം വിമാനം വൈകുകയും താരം ഉച്ചയ്ക്ക് രണ്ടരയോടെ മാത്രമാണ് ഡൽഹിയിൽ എത്തിയത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനത്തിനായി പുറപ്പെടേണ്ടതുണ്ടായിരുന്നു. യാത്രാ ഷെഡ്യൂളുകൾ തെറ്റിയതോടെ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നടക്കാതെ പോവുകയായിരുന്നു.
What's Your Reaction?