'ഡല്‍ഹിയിലേത് ആസൂത്രിത ആക്രമണമായിരുന്നില്ല; പ്രതിയുടെ പരിഭ്രാന്തിയിൽ നടന്ന സ്ഫോടനം'
പ്രതിയുടെ പരിഭ്രാന്തിയിൽ നടന്ന സ്ഫോടനമാണിതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം
ഡൽഹി: ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന കാർ സ്ഫോടനം ഒരു ആസൂത്രിത ആക്രമണമായിരുന്നില്ല എന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പ്രതിയുടെ പരിഭ്രാന്തിയിൽ നടന്ന സ്ഫോടനമാണിതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
പൊട്ടിത്തെറിച്ചത് നിർമാണം പൂർത്തിയാക്കാത്ത ബോംബാണ്. അതുകൊണ്ട് സ്ഫോടനത്തിൻ്റെ തീവ്രത കുറഞ്ഞു. ബോംബ് അസമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനം നടക്കുമ്പോഴും വാഹനം നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.
സ്ഫോടനത്തിന് ചാവേർ ആക്രമണത്തിൻ്റെ സ്വഭാവമില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ചാവേർ ആക്രമണമായിരുന്നെങ്കിൽ വാഹനം ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് അതിവേഗത്തിൽ നീങ്ങുകയോ ഇടിച്ചുകയറുകയോ ചെയ്യേണ്ടതായിരുന്നു. എന്നാൽ, ഈ സംഭവത്തിൽ അങ്ങനെയുണ്ടായില്ല.
കൂടാതെ, കനത്ത നാശനഷ്ടങ്ങൾ വരുത്താൻ ഐഇഡി സജ്ജമായിരുന്നില്ല. ബോംബിൻ്റെ നിർമാണം പൂർണ്ണമാകാത്തതുകൊണ്ടാണ് സ്ഫോടനത്തിൻ്റെ തീവ്രത കുറഞ്ഞതെന്നാണ് അനുമാനം. സ്ഫോടനത്തിൽ ഗർത്തം രൂപപ്പെടാതിരുന്നതും ഇതേ കാരണത്താലാണ്.
ഇരുമ്പ് ചീളുകളോ പ്രൊജക്റ്റൈലുകളോ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്ഫോടനം നടക്കുന്നതിന് മുൻപ് തന്നെ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പരിശോധന നടന്നിരുന്നു. റെയ്ഡുകളിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത് പ്രതിയെ പരിഭ്രാന്തനാക്കി. പ്രതിയുടെ ഈ പരിഭ്രാന്തിയാണ് ഒരു വേഗത്തിലുള്ള ആക്രമണത്തിലേക്ക് വഴി വെച്ചതെന്നാണ് വിവരം. കൂടാതെ, പ്രതി ചാവേറിൻ്റെ രീതി പിന്തുടർന്നില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
What's Your Reaction?

