മമതയെ വീഴ്ത്തി സുവേന്ദു അധികാരി; ബംഗാളിൽ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക്, ചർച്ചകൾ സജീവം
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ കുത്തക തകർത്ത് പശ്ചിമ ബംഗാളിൽ ആദ്യമായി അധികാരമുറപ്പിച്ച് ബിജെപി. മുഖ്യമന്ത്രി മമത ബാനർജിയെ അവരുടെ സ്വന്തം തട്ടകമായ ഭവാനിപൂരിൽ പരാജയപ്പെടുത്തിയ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന് സൂചന. ഭവാനിപൂരിൽ 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുവേന്ദു മമതയെ അട്ടിമറിച്ചത്. ഭവാനിപൂരിന് പുറമെ നന്ദിഗ്രാം മണ്ഡലത്തിലും അദ്ദേഹം വിജയം ആവർത്തിച്ചു.
സംസ്ഥാനത്തെ 293 സീറ്റുകളിൽ 206 എണ്ണത്തിലും വിജയിച്ചാണ് ബിജെപി വൻ മുന്നേറ്റം നടത്തിയത്. മമതയുടെ തൃണമൂൽ കോൺഗ്രസ് 81 സീറ്റുകളിലേക്ക് ഒതുങ്ങി. മമതയെ നേരിട്ട് പരാജയപ്പെടുത്തിയ സുവേന്ദു അധികാരിക്ക് മുഖ്യമന്ത്രി പദം നൽകണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. എന്നാൽ സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ, വനിതാ പ്രാതിനിധ്യം കണക്കിലെടുത്ത് അഗ്നിമിത്ര പോൾ എന്നിവരുടെ പേരുകളും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.
തിങ്കളാഴ്ച നടന്ന വോട്ടെണ്ണലിൽ വ്യക്തമായ ഭൂരിപക്ഷം നേടിയ ബിജെപി, വരും ദിവസങ്ങളിൽ ചേരുന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ബംഗാൾ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
What's Your Reaction?