25 വർഷമായി നിരീക്ഷണത്തിൽ കഴിയുന്ന പാകിസ്ഥാൻ കുടുംബത്തെ അറസ്റ്റ് ചെയ്തു രാജ്കോട്ട് പോലീസ്; ആറ് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കൂടി പിടികൂടി
പാകിസ്ഥാൻ പൗരനായിരുന്നിട്ടും സീഷാൻ 2021ൽ ഒരു ഇന്ത്യൻ സ്ത്രീയെ വിവാഹം കഴിച്ചതോടെ കുടുംബത്തിന്റെ വേരുകൾ കൂടുതൽ ആഴത്തിലായി

അഹമ്മദാബാദ്: പതിറ്റാണ്ടുകളായി അനധികൃതമായി അഹമ്മദാബാദ് ജില്ലയിൽ താമസിച്ചിരുന്ന മൂന്ന് പാകിസ്ഥാനികളെയും ആറ് ബംഗ്ലാദേശികളെയും ശനിയാഴ്ച രാജ്‌കോട്ട് പോലീസ് അറസ്റ്റ് ചെയ്തു. 25 വർഷങ്ങൾക്ക് മുമ്പ് പാകിസ്ഥാനികൾ ഇന്ത്യയിലേക്ക് കടന്നതായും അവരുടെ വിസ കാലാവധി കഴിഞ്ഞിട്ടും ഇവിടെ തങ്ങിയതായും അന്വേഷണത്തിൽ വ്യക്തമായി.
രാജ്‌കോട്ട് റൂറൽ എൽ.സി.ബി സംഘം ഇവരെ പിടികൂടുന്നതുവരെ അവർ നിരീക്ഷണത്തിലായിരുന്നു. കൂടുതൽ ആഴത്തിലുള്ള ബന്ധങ്ങൾ കണ്ടെത്തുന്നതിനായി ഇവർ ഇപ്പോൾ തീവ്രമായ ചോദ്യം ചെയ്യലിലാണ്.
"സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി, രാജ്കോട്ട് ജില്ലാ പോലീസ്, റൂറൽ എസ്.ഒ.ജി, എൽ.സി.ബി ടീമുകൾ എന്നിവരുമായി ചേർന്ന് ഞങ്ങൾ മേഖലയിലുടനീളം വിപുലമായ അന്വേഷണം ആരംഭിച്ചു. ഒരു പ്രത്യേക സൂചനയുടെ അടിസ്ഥാനത്തിൽ, രാജ്കോട്ട് റൂറൽ എൽ.സി.ബി ടീം പാകിസ്ഥാൻ പൗരന്മാർ നിയമവിരുദ്ധമായി താമസിക്കുന്നതായി സംശയിക്കുന്ന ലോധിക താലൂക്കിൽ ശ്രദ്ധ കേന്ദ്രീകരിച്ചു," രാജ്കോട്ട് റേഞ്ച് ഐ.ജി അശോക് കുമാർ യാദവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
പോലീസ് പ്രദേശത്ത് അരിച്ചുപെറുക്കിയപ്പോൾ സാധുവായ ഒരു ഇന്ത്യൻ രേഖയും ഇല്ലാത്ത ഒരു കുടുംബത്തെ കണ്ടെത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് കാർഡോ, ആധാറോ, നിയമപരമായ താമസം തെളിയിക്കാൻ ഉതകുന്ന രേഖകളോ ഒന്നുമില്ലായിരുന്നു ഇവരുടെ പക്കൽ. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇവരുടെ യഥാർത്ഥ ഐഡന്റിറ്റി വെളിപ്പെടുകയായിരുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് രാജ്കോട്ടിലേക്ക് കടന്ന പാകിസ്ഥാൻ പൗരന്മാരാണ് ഇവർ. ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതോടെ, പോലീസ് കുടുംബത്തെ കസ്റ്റഡിയിലെടുത്തു.
രാജ്കോട്ടിൽ നിന്ന് അറസ്റ്റിലായ മൂന്ന് പാകിസ്ഥാൻ പൗരന്മാരെ റിസ്വാനബെൻ മുനാഫ്ഭായ് തതാരിയ (50), അവരുടെ മകൻ സീഷൻ മുനാഫ്ഭായ് തതാരിയ (29), അവരുടെ പ്രായപൂർത്തിയാകാത്ത മറ്റൊരു മകൻ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിൽ, താൻ 1975 ൽ കറാച്ചിയിൽ ജനിച്ചുവെന്നും 1992 ൽ മുനാഫ്ഭായിയെ വിവാഹം കഴിച്ചുവെന്നും റിസ്വാനബെൻ സമ്മതിച്ചു.
1994-ൽ മുനാഫ്ഭായ് ഇന്ത്യയിലേക്ക് ഒളിച്ചുകടന്നു. അഞ്ച് വർഷത്തിന് ശേഷം, 1999-ൽ, റിസ്‌വാനബെനും മകൻ സീഷാനും സംയുക്ത പാകിസ്ഥാൻ പാസ്‌പോർട്ടിൽ ഇന്ത്യയിലേക്ക് കടന്നു - എന്നാൽ മടങ്ങാനുള്ള സമയമായപ്പോൾ അവർ രാജ്കോട്ടിലെ ലോധിക താലൂക്കിലേക്ക് പലായനം ചെയ്യുകയായിരുന്നു.
പാകിസ്ഥാൻ പൗരനായിരുന്നിട്ടും സീഷാൻ 2021ൽ ഒരു ഇന്ത്യൻ സ്ത്രീയെ വിവാഹം കഴിച്ചതോടെ കുടുംബത്തിന്റെ വേരുകൾ കൂടുതൽ ആഴത്തിലായി, ഇത് നിയമപരമായ കുരുക്ക് കൂടുതൽ സങ്കീർണ്ണമാക്കി. അവരുടെ ബന്ധത്തിലൂടെ 2022 ൽ ഒരു മകൻ ജനിച്ചു, ഇപ്പോൾ കുട്ടിക്ക് രണ്ട് വയസ്സായി.
രാജ്കോട്ട് പോലീസ് ഭഗവതിപര, മോർബി റോഡ്, രാംനാഥ്പര, ജംഗിൾശ്വർ തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ആറ് അനധികൃത താമസക്കാരെ കൂടി ബംഗ്ലാദേശി പൗരന്മാരാണെന്ന് കണ്ടെത്തി.
ഈ അറസ്റ്റുകളോടെ രാജ്കോട്ടിൽ തടവിലാക്കപ്പെട്ട ബംഗ്ലാദേശികളുടെ എണ്ണം ഇപ്പോൾ 21 ആയി ഉയർന്നു. ഇത് അന്വേഷണത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചിരിക്കുകയാണ്. കസ്റ്റഡിയിലെടുത്ത ബംഗ്ലാദേശികൾ നിലവിൽ തീവ്രമായ ചോദ്യം ചെയ്യലിലാണ്. ചോദ്യം ചെയ്യലിലൂടെ അവരുടെ വിദേശ പൗരത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചുകഴിഞ്ഞാൽ അവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
What's Your Reaction?






