അഫ്ഗാനിസ്ഥാന് ഇരട്ടി പ്രഹരം; പൊരുതി തോറ്റതിന് പിന്നാലെ മുഹമ്മദ് നബിക്ക് പിഴ ശിക്ഷ
. മാച്ച് ഫീസിന്റെ 15 ശതമാനമാണ് പിഴയായി നൽകേണ്ടത്
അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആവേശകരമായ പോരാട്ടത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ അഫ്ഗാനിസ്ഥാന് വീണ്ടും തിരിച്ചടി. അമ്പയറുടെ നിർദ്ദേശം ലംഘിച്ച് തർക്കത്തിലേർപ്പെട്ടതിന് വെറ്ററൻ താരം മുഹമ്മദ് നബിക്ക് ഐസിസി പിഴ ചുമത്തി. മാച്ച് ഫീസിന്റെ 15 ശതമാനമാണ് പിഴയായി നൽകേണ്ടത്.
അഫ്ഗാൻ ഇന്നിംഗ്‌സിന്റെ 14-ാം ഓവറിലായിരുന്നു സംഭവം. ദക്ഷിണാഫ്രിക്കൻ ബൗളർ ലുങ്കി എൻഗിഡി കയ്യിൽ ധരിച്ചിരുന്ന 'റിസ്റ്റ് ബാൻഡ്' പന്ത് കാണുന്നതിന് തടസ്സമാകുന്നു എന്ന് നബി പരാതിപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അമ്പയറോട് ദീർഘനേരം തർക്കിച്ച നബി, അമ്പയറുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ തയ്യാറായില്ല. ഇത് ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.4-ന്റെ ലംഘനമാണെന്ന് മാച്ച് റഫറി കണ്ടെത്തി.
പിഴയ്ക്ക് പുറമെ നബിയുടെ അക്കൗണ്ടിൽ ഒരു ഡീമെറിറ്റ് പോയിന്റും ചേർത്തിട്ടുണ്ട്. താരം കുറ്റം സമ്മതിച്ചതിനാൽ കൂടുതൽ വാദം കേൾക്കൽ ഉണ്ടായില്ല. ടി20 ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി അരങ്ങേറിയ ഇരട്ട സൂപ്പർ ഓവർ പോരാട്ടത്തിനൊടുവിലാണ് അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയോട് തോറ്റത്.
നിശ്ചിത സമയത്തും ആദ്യ സൂപ്പർ ഓവറിലും ഇരു ടീമുകളും തുല്യ സ്കോർ നേടി. രണ്ടാം സൂപ്പർ ഓവറിലാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുത്തത്. മികച്ച പോരാട്ടം കാഴ്ചവെച്ചിട്ടും കളി കൈവിട്ടതിന് പിന്നാലെ മുതിർന്ന താരത്തിന് പിഴ ലഭിച്ചത് അഫ്ഗാൻ ക്യാമ്പിന് വലിയ നിരാശയായി.
What's Your Reaction?



