എ.ബി.വി.പി പ്രവര്‍ത്തകന്‍ വിശാൽ വധക്കേസ്: 13 വർഷത്തിന് ശേഷം വിധി; 19 പ്രതികളെയും വെറുതെ വിട്ടു
ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 19 പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.
ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ കൊല്ലപ്പെട്ട കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഈ നിർണ്ണായക വിധി. പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 19 പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.
2012 ജൂലൈ 16-നാണ് കോന്നി എൻഎസ്എസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയായിരുന്ന വിശാലിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരിക്കെ പിറ്റേന്ന് മരണപ്പെടുകയായിരുന്നു. കോടതി വിധി അത്യന്തം നിരാശാജനകമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചു. കൃത്യമായ തെളിവുകളും സാക്ഷികളെയും കോടതിയിൽ ഹാജരാക്കിയിരുന്നുവെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികളെ രക്ഷിക്കാൻ സർക്കാരും പോലീസും ആദ്യഘട്ടം മുതൽ ഗൂഢാലോചന നടത്തിയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി.കെ. ഗോപകുമാർ ആരോപിച്ചു. കോടതി കാര്യങ്ങൾ വേണ്ട രീതിയിൽ വിശകലനം ചെയ്തില്ലെന്നും പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊലപാതകം നടന്ന് 13 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ ഇപ്പോൾ വിധി വന്നിരിക്കുന്നത്.
What's Your Reaction?

