കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി പൂനൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. മരിച്ച ജിസ്മ മാനസിക പീഡനത്തിന് ഇരയായിട്ടുണ്ട്. മാത്രമല്ല ഭർത്താവ് ശ്രീജിത്ത് ജിസ്‌നയെ മർദിച്ചെന്നും കുടുംബം ആരോപിക്കുന്നു.
കൂടാതെ ശ്രീജിത്തിന്റെ വീട്ടുകാര്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. വിശദമായ അന്വേഷണത്തിന് പോലീസില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും സഹോദരന്‍ ജിഷ്ണു പ്രതികരിച്ചു. സാമ്പത്തിക ഇടപാടിനെ ചൊല്ലി ഭർത്താവിൻ്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കുട്ടിയെ കാണാൻ പോലും സമ്മതിച്ചില്ലെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ ബാലുശ്ശേരി പൊലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്.
പൂനൂര്‍ കരിങ്കാളിമ്മല്‍ ശ്രീജിത്തിന്റെ ഭാര്യ ജിസ്‌ന (24) യെയാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃപിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ജിസ്‌നയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ രണ്ടുവയസുള്ള മകനല്ലാതെ ആരും ഉണ്ടായിരുന്നില്ല. ഓട്ടോ ഡ്രൈവറാണ് ജിസ്നയുടെ ഭര്‍ത്താവ്.