രണ്ടുവർഷം വീട്ടിനുള്ളിൽ പൂട്ടിയിട്ട് ജോലി; പശ്ചിമ ബംഗാൾ സ്വദേശിനിയെ ഗുരുഗ്രാമിൽ നിന്ന് രക്ഷപ്പെടുത്തി
ഗുരുഗ്രാം: പശ്ചിമ ബംഗാളിലെ ബീർബും ജില്ല സ്വദേശിനിയായ 39കാരി ഭാധു മാണ്ടിയെ ഗുരുഗ്രാമിലെ ഒരു വസതിയിൽ നിന്ന് അധികൃതർ രക്ഷപ്പെടുത്തി. സെക്ടർ 91-ലെ ഡിഎൽഎഫ് ഗാർഡൻ സിറ്റിയിലെ അപ്പാർട്ട്മെന്റിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുകയായിരുന്ന യുവതി ഏറെ നാളായി പുറംലോകവുമായി ബന്ധപ്പെടാനാകാത്ത സാഹചര്യത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
നാൽപതിനായിരം രൂപ അഡ്വാൻസ് നൽകി ജോലിക്കെടുത്ത ശേഷം കുടുംബവുമായി ബന്ധപ്പെടാനുള്ള അവസരങ്ങൾ പോലും നിഷേധിക്കപ്പെട്ടതായി പറയുന്നു. രണ്ടുവർഷത്തോളമായി കടുത്ത മാനസികവും ശാരീരികവുമായി പീഡനങ്ങൾ നേരിട്ടുവെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം.
അപ്പാർട്ട്മെന്റിൽ അറ്റകുറ്റപ്പണി നടത്താനെത്തിയ ഒരു ടെക്‌നീഷ്യന്റെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഭാധു തന്റെ സഹോദരിയെ ബന്ധപ്പെടാൻ കഴിഞ്ഞത്. ഇതോടെയാണ് സംഭവം പുറത്തറിയുകയും രക്ഷാപ്രവർത്തനത്തിന് വഴിയൊരുങ്ങുകയും ചെയ്തത്.
ദിവസവും 16 മണിക്കൂറിലേറെ ജോലി ചെയ്യിപ്പിച്ചിരുന്നതായും പലപ്പോഴും ശാരീരികമായി ഉപദ്രവിച്ചിരുന്നതായും സഹോദരി ലക്ഷ്മി ആരോപിച്ചു. സ്മാർട്ട് ലോക്കിങ് സംവിധാനമുള്ള വീട്ടിനുള്ളിൽ സ്വാതന്ത്ര്യമില്ലാതെ കഴിയേണ്ടി വന്ന അവസ്ഥയിലായിരുന്നു യുവതിയെന്നും കുടുംബം പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?



