അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല; ബജറ്റിൽ അവഗണനയെന്ന് എം.പിമാർ; നികുതി നിയമങ്ങളിൽ വൻ മാറ്റം
രാജ്യത്ത് പുതുതായി പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ ഇടനാഴികളിലും കേരളത്തെ ഉൾപ്പെടുത്തിയില്ല
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കേരളത്തിന് തിരിച്ചടിയായി റെയിൽവേ പ്രഖ്യാപനങ്ങൾ. രാജ്യത്ത് പുതുതായി പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ ഇടനാഴികളിലും (High-speed rail corridors) കേരളത്തെ ഉൾപ്പെടുത്തിയില്ല. ഇതേത്തുടർന്ന് പാർലമെന്റിൽ കേരളത്തിൽ നിന്നുള്ള എംപിമാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
അതിവേഗ റെയിൽ ഇടനാഴികൾ: മുംബൈ - പുണെ, പുണെ - ഹൈദരാബാദ്, ഹൈദരാബാദ് - ബെംഗളൂരു, ഹൈദരാബാദ് - ചെന്നൈ, ചെന്നൈ - ബെംഗളൂരു, ഡൽഹി - വാരാണസി, വാരാണസി - സിലിഗുരി എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച പാതകൾ. അപൂർവ ധാതുഖനനം ലക്ഷ്യമിട്ടുള്ള ധാതു ഇടനാഴിയിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിനൊപ്പം ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്.
പുതുതായി പ്രഖ്യാപിച്ച 12 ജലപാതകളിലും കേരളത്തിന് ഇടം ലഭിച്ചില്ല. പുതിയ ആദായ നികുതി നിയമം ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. നികുതി നിയമങ്ങൾ ലളിതമാക്കും. റിട്ടേൺ സമർപ്പിക്കാൻ ജൂലൈ 31 വരെ സമയമുണ്ടാകും.
പ്രവാസികളുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിനുള്ള നികുതി കുറച്ചു. വിദേശയാത്രയ്ക്കുള്ള ടിസിഎസ് (TCS) 5 ശതമാനത്തിൽ നിന്ന് 2 ശതമാനമാക്കി കുറച്ചു. മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള ടിസിഎസ് 2 ശതമാനമായി കുറച്ചു. വാഹനപകട നഷ്ടപരിഹാര തുകയ്ക്ക് നികുതി ഈടാക്കില്ല. ക്ലൗഡ് സർവീസുകൾക്ക് 2047 വരെ 'ടാക്സ് ഹോളിഡേ' പ്രഖ്യാപിച്ചു. എന്നാൽ വരുമാനത്തെക്കുറിച്ച് തെറ്റായ വിവരം നൽകുന്നവർക്ക് കടുത്ത ശിക്ഷയുണ്ടാകും.
What's Your Reaction?

