വാൽപാറ ദുരന്തം: കാരണം ഡ്രൈവറുടെ പരിചയക്കുറവും അമിത ബ്രേക്കിംഗും; ചുരത്തിൽ മറിഞ്ഞത് 300 അടി താഴ്ചയിലേക്ക്
അപകടസമയത്ത് മോശം കാലാവസ്ഥയോ കാഴ്ചാപരിമിതിയോ ഉണ്ടായിരുന്നില്ലെന്നും ആർടിഒ സെഞ്ചഴിയൻ വ്യക്തമാക്കി
വാൽപാറ: വാൽപാറയിൽ ഒൻപത് പേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ വിനോദയാത്ര സംഘത്തിന്റെ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവാണെന്ന് പൊള്ളാച്ചി ആർടിഒ. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച വാൻ ചുരത്തിൽ നിന്ന് മറിഞ്ഞാണ് വലിയ ദുരന്തമുണ്ടായത്.
അപകടസമയത്ത് മോശം കാലാവസ്ഥയോ കാഴ്ചാപരിമിതിയോ ഉണ്ടായിരുന്നില്ലെന്നും ആർടിഒ സെഞ്ചഴിയൻ വ്യക്തമാക്കി. ചുരം റോഡിലെ പരിചയക്കുറവ് മൂലം ഡ്രൈവർ നിരന്തരമായി ബ്രേക്ക് ഉപയോഗിച്ചത് നിയന്ത്രണം നഷ്ടമാകാൻ കാരണമായി. ഏപ്രിൽ 17-ന് വൈകിട്ട് 5.20-ഓടെയായിരുന്നു അപകടം. വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം.
പൊള്ളാച്ചി - വാൽപാറ ചുരം റോഡിലെ 13-ാം ഹെയർപിൻ വളവിൽ വെച്ച് നിയന്ത്രണം വിട്ട വാൻ ഏകദേശം 300 അടി താഴ്ചയിലേക്ക് പലതവണ കീഴ്‌മേൽ മറിഞ്ഞു. ഒടുവിൽ ഒൻപതാം വളവിലെ കൈവരിയിലിടിച്ച് മരത്തിൽ തങ്ങിനിൽക്കുകയായിരുന്നു. എട്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
പ്രധാനാധ്യാപിക അജിത (54), അധ്യാപകരായ റംല (52), സുഹറ (43), ആശ (41), അബ്ദുൽ മജീദ് (43), ഭാര്യ റുഖിയ (39), പാചകത്തൊഴിലാളി സാജിത (45), എട്ടാം ക്ലാസ് വിദ്യാർഥി ഹിഷാം (12), സമീപ സ്കൂളിലെ അധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ നാല് പേർ ഇപ്പോൾ ചികിത്സയിലാണ്. ഇതിൽ ഡ്രൈവർ മുഹമ്മദ് ഫാഹിസ് (22) ഉൾപ്പെടെ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു.
What's Your Reaction?