കണ്ണൂർ: ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസിൽ സിപിഐഎം നേതാക്കൾ ജയിലിൽ കിടക്കുമ്പോഴാണ് സ്വർണ്ണക്കൊള്ളയിൽ കോൺഗ്രസ് ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കേസിൽ യഥാർത്ഥ പ്രതികളെ മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസുകാർക്കാണ് പോറ്റിയുടെ ബന്ധമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്,ജനങ്ങൾ വിഡ്ഢികളല്ല. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
കേസ് അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്. അന്താരാഷ്ട്ര പുരാവസ്തു കടത്ത് സംഘം ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ യഥാർത്ഥ തൊണ്ടി മുതൽ എവിടെയാണെന്ന് വ്യക്തമാക്കാൻ സർക്കാർ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.
പുരാവസ്തു കടത്ത് സംഘത്തിന്റെ ഇടപാട് അന്വേഷിക്കണം. പത്മനാഭസ്വാമി ക്ഷേത്രം ഉൾപ്പടെയുള്ള കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെ മുതലുകൾ മോഷണം പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.