ആരവ് അമ്മയുടെ കരങ്ങളിലേക്ക്; ഡിഎൻഎ ഫലം അനുകൂലമെങ്കിൽ കുഞ്ഞിനെ തിരികെ നൽകും
കോഴിക്കോട് ∙ കുടുംബ സമ്മർദത്തെ തുടർന്ന് അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് ആരവിനെ പെറ്റമ്മയ്ക്ക് തിരികെ നൽകാനുള്ള നടപടികളിലേക്ക് സാമൂഹിക ക്ഷേമ വകുപ്പ്. അമ്മയുടെയും കുഞ്ഞിന്റെയും ഡിഎൻഎ ഫലം അനുകൂലമാണെങ്കിൽ ഫീസ് ഈടാക്കാതെ കുഞ്ഞിനെ കൈമാറുമെന്ന് വനിത–ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
മുപ്പതു വയസ്സുകാരിയായ അമ്മ കുടുംബം കയ്യൊഴിഞ്ഞതിനെ തുടർന്ന് ഉണ്ടായ സമ്മർദത്തിലാണ് കുഞ്ഞിനെ കോഴിക്കോട് അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചത്. പിന്നീട് കുഞ്ഞിനെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് അവർ സാമൂഹിക ക്ഷേമ വകുപ്പിനെ സമീപിച്ചിരുന്നു.
അമ്മയുടെയും കുഞ്ഞിന്റെയും ഡിഎൻഎ പരിശോധന നടത്തിയിരുന്നെങ്കിലും, പരിശോധനച്ചെലവായ 25,200 രൂപ അടയ്ക്കാതെ തുടർനടപടികൾ സ്വീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു ശിശുക്ഷേമ സമിതി. തുക കണ്ടെത്താൻ സാമ്പത്തിക ശേഷിയില്ലെന്നും ജില്ലാ അധികൃതരെ നേരിൽ കണ്ടിട്ടും ഫലമുണ്ടായില്ലെന്നും അമ്മ വ്യക്തമാക്കിയിരുന്നു.
ഇതുസംബന്ധിച്ച വാർത്ത മാധ്യമങ്ങളിൽ വന്നതിനെ തുടർന്ന് മന്ത്രി ഇടപെട്ടു. ഡിഎൻഎ ഫലം അനുകൂലമാണെങ്കിൽ കുഞ്ഞിനെ ഉടൻ അമ്മയ്ക്ക് കൈമാറാനും പരിശോധനാ ഫീസ് ഈടാക്കാതിരിക്കാനും നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.
What's Your Reaction?



