തിരുവനന്തപുരം: തന്നെ കുടിക്കിയതെന്ന് ഉണ്ണികൃഷ്ണൻ പോറ്റി. ശബരിമല സ്വര്‍ണ കൊള്ള കേസില്‍ അറസ്റ്റിലായതിനുപിന്നാലെ കോടതി റിമാൻഡ് ചെയ്തിരുന്നു. കോടതിയിൽ നിന്ന് ഇറങ്ങവെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം.
തന്നെ കുടുക്കിയവർ നിയമത്തിനു മുന്നിൽ വരും. അന്വേഷണം നടത്തുന്നവർ കണ്ടെത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ആരൊക്കെയോ ചേര്‍ന്ന് കുടുക്കിയതാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കിയത്.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്കെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. രണ്ടു കിലോ സ്വര്‍ണം ഉണ്ണികൃഷ്ണൻ പോറ്റി കൈവശപ്പെടുത്തിയെന്നാണ് എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നത്. കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാൻ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ദ്വാരപാല ശില്‍പങ്ങളിലും കട്ടിളപ്പാളികളിലും ഘടിപ്പിച്ച ഉദ്ദേശം 2 കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പതിച്ച ചെമ്പ് തകിടുകള്‍ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ വിശ്വാസ വഞ്ചന ചെയ്ത് കൊണ്ടുപോയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.
അഞ്ച് വകുപ്പുകളാണ് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് നഷ്ടമുണ്ടാക്കിയെന്നും അറസ്റ്റ് മെമ്മോയിൽ പറയുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി ബെംഗളൂരുവിലടക്കം അന്വേഷണ സംഘം കൊണ്ടുപോകും.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. ഒക്റ്റോബർ 30 വരെ ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ തുടരും. അടച്ചിട്ട കോടതിമുറിയിലെ വാദം കേള്‍ക്കലിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.