പത്തനംതിട്ട: അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിൽ കൊണ്ടുപോയ ശബരിമലയിലെ സ്വർണപ്പാളി ഉടൻ തിരികെ എത്തിക്കാൻ ആകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സ്വർണ്ണ പാളികൾ ഉരുക്കിയ നിലയിലാണ്.
അതിനാൽ അറ്റകുറ്റ പണി പൂർത്തിയായ ശേഷമേ തിരിച്ചെത്തിക്കാൻ കഴിയൂവെന്നും ദേവസ്വം ബോർഡ് പറഞ്ഞു. ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങിക്കഴിഞ്ഞു. ആ സാഹചര്യത്തിൽ അത് തിരികെ കൊണ്ടുവരാൻ ആകില്ല. അതിന് കാലതാമസമുണ്ടാകും.
ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകും. സ്വർണപ്പാളി സമർപ്പിച്ച ഭക്തൻ തന്നെയാണ് അറ്റകുറ്റപ്പണി ഏറ്റെടുത്ത് നടത്തുന്നതെന്നും പ്രശാന്ത് പറഞ്ഞു. സംഭവത്തിൽ ബോർഡ് തെറ്റ് ചെയ്തെന്ന മട്ടിലാണ് പ്രചാരണം നടക്കുന്നതെന്ന് പി എസ് പ്രശാന്ത് പറഞ്ഞു.
എന്നാൽ സ്വർണപ്പാളി ചെന്നൈക്ക് മാറ്റിയ നടപടി തന്ത്രിയുടെ ആവശ്യപ്രകാരമാണെന്നും ദേവസം ബോർഡ് പ്രസിഡന്റ് പ്രശാന്ത് അറിയിച്ചു.ചെന്നൈയിലേക്ക് സ്വര്‍ണപ്പാളി കൊണ്ടുപോയത് നടപടി ക്രമം പാലിച്ചാണെന്നും ആചാരങ്ങള്‍ പാലിക്കാനാണ് ബോര്‍ഡ് ശ്രമിച്ചതെന്നും എന്നാൽ സാങ്കേതി പ്രശ്നത്തിന്‍റെ പേരിൽ പഴി കേള്‍ക്കുന്നുവെന്നും പി എസ് പ്രശാന്ത് ചൂണ്ടിക്കാട്ടി.