കാഠ്മണ്ഡു: നേപ്പാൾ ഇടക്കാല പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതിനു പിന്നാലെ പ്രതികരണവുമായി സുശീല കർക്കി. തന്‍റെ ഭരണകൂടം ചുമതലയേറ്റത് അധികാരം രുചിക്കാനല്ലെന്നാണ് സുശീല കർക്കി പറയുന്നത്.
നിലവിൽ രാജ്യത്ത് നടന്ന ലഹളയുടെ ഉത്തരവാദികൾ ആരാണെന്ന് കണ്ടെത്തും. മാത്രമല്ല തന്റെ സർക്കാരിന്റെ ജനവിധി താത്കാലികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് സ്ഥിരത കൊണ്ടുവന്ന് 6 മാസത്തിനകം പുതിയ തെരഞ്ഞെടുപ്പിന് രാജ്യത്തെ സജ്ജമാക്കാനുമെന്നും സുശീല പറഞ്ഞു.
ഇത്രയധികം നീണ്ടുനിന്ന പ്രതിഷേധം നേപ്പാളിൽ ആദ്യമാണ്. ഇത്രയും പ്രാകൃതമായ സംഭവങ്ങൾക്ക് പിന്നിലുള്ളവരെ അന്വേഷിച്ച് കണ്ടെത്തും. സാമ്പത്തിക സമത്വവും അഴിമതി നിർമാർജനവുമാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നതെന്നു സുശീല കർക്കി പറഞ്ഞു.
കൂടാതെ സെപ്റ്റംബർ എട്ടിനും ഒൻപതിനും നടന്ന പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവർ രക്തസാക്ഷികളാണ്. ഒരോരുത്തവരുടെയും കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. അതോടൊപ്പം പരുക്കേറ്റവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.