ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഷെയ്ഖ് സജ്ജാദ് ഗുൽ കേരളത്തിലും കർണാടകത്തിലും പഠിച്ചതായി റിപ്പോർട്ട്. ഭീകരസംഘടനയായ ദ റസിഡന്റ് ഫ്രണ്ടിന്റെ മേധാവിയാണ് ഷെയ്ഖ് സജ്ജാദ് ഗുൽ. ഇയാള്‍ ഭീകര സംഘടനയില്‍ അംഗമാകുന്നതിന് മുന്‍പ് കേരളത്തില്‍ പഠിച്ചിരുന്നതായാണ് എന്‍ഐഎ റിപ്പോര്‍ട്ടിൽ പറയുന്നത്.
കേരളത്തില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. എന്നാൽ എവിടെയാണ് പഠിച്ചതെന്നതിനെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ശ്രീനഗറില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇയാള്‍ ബാംഗ്ലൂരില്‍ നിന്ന് എംബിഎയും പൂര്‍ത്തിയാക്കി. തുടർന്നാണ് കേരളത്തിൽ പഠിക്കാനായി എത്തിയത്.
പഠനം പൂർത്തിയാക്കിയശേഷം കശ്മീരില്‍ തിരിച്ചെത്തിയ ഇയാള്‍ ലാബ് ആരംഭിച്ചു. ഈ ലാബ് ഭീകര സംഘടനകള്‍ക്ക് സഹായം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ സജ്ജാദ് ഗുള്ളിനെ ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 2002ല്‍ ആര്‍ഡിഎക്‌സുമായി പൊലീസ് പിടികൂടിയിരുന്നു. ഏപ്രില്‍ 2022നാണ് എന്‍ഐഐ ഇയാള്‍ ഭീകരവാദിയാണെന്ന് സ്ഥിരീകരിക്കുന്നത്. മാത്രമല്ല 2020 മുതല്‍ 2024 വരെ കശ്മീരില്‍ നടന്ന വിവിധ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ക്ക് പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.