കര്‍ണാടക: വിനോദയാത്രയ്ക്കിടെ ഒരു കുടുംബത്തിലെ ഏഴ് പേര്‍ ഒഴുക്കില്‍ പെട്ടു. കർണാടകയിലെ തുമകുരു ജില്ലയിൽ മാർക്കോനഹള്ളി ഡാമിൽ പിക്‌നിക്കിനെത്തിയ കുടുംബമാണ് ഒഴുക്കിൽപ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. ബാക്കി ആറ് പേർക്കായി തിരച്ചിൽ തുടരുകയാണ്.
തുംകുരു പോലീസ് സൂപ്രണ്ട് അശോക് കെ.വി പറയുന്നതനുസരിച്ച്, ഏകദേശം 15 പേർ അണക്കെട്ടിൽ ഒരു പിക്നിക്കിനായി പോയിരുന്നു. അവരിൽ സ്ത്രീകളും കുട്ടികളുമടക്കം 7 പേർ വെള്ളത്തിലേക്ക് ഇറങ്ങിയ സമയത്ത് ഡാം തുറക്കുകയും വെള്ളത്തിന്റെ ശക്തിയിൽ എല്ലാവരും ഒഴുകിപ്പോകുകയുമായിരുന്നു.
കാണാതായ എല്ലാവരും സ്ത്രീകളും പെൺകുട്ടികളുമാണ്. തുമകുരു നഗരത്തിലെ ബി.ജി. പാളയ നിവാസികളായ ഏഴ് പേരാണ് അപകടത്തിൽപ്പെട്ടത്. ദസറ അവധി പ്രമാണിച്ച് ബന്ധുവീട്ടിൽ എത്തിയതായിരുന്നു കുടുംബം.
അപകടം നടന്നയുടനെ പോലീസും ഫയര്‍ വകുപ്പും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ജലപ്രവാഹത്തിലെ പെട്ടെന്നുള്ള സ്വാഭാവിക വർദ്ധനവാണ് സംഭവത്തിന് കാരണമെന്ന് ഡാം എഞ്ചിനീയർമാർ പറയുന്നു.