തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ 2455 വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയതിൽ വിശദീകരണവുമായി എയർ ഇന്ത്യ. റഡാറുമായുള്ള ബന്ധം തകരാറിലായതോടെയാണ് വിമാനം വഴി തിരിച്ചു വിട്ടത്. അടിയന്തര ലാൻഡിങ്ങിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
മാത്രമല്ല റൺവേയിൽ മറ്റൊരു വിമാനം കാരണം ലാൻഡിംഗ് ശ്രമം അവസാന നിമിഷം ഉപേക്ഷിച്ചെന്ന ആരോപണം എയർ ഇന്ത്യ തള്ളി. വിമാനം ഇറക്കുമ്പോള്‍ റണ്‍വേയില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്നും ATC നിര്‍ദേശ പ്രകാരമാണ് ആദ്യ ലാന്‍ഡിങ് ഒഴിവാക്കിയതെന്നുമാണ് അധികൃതർ പറയുന്നത്. സംഭവിച്ചത് ഗോ എറൗണ്ട് എന്നും എയർ ഇന്ത്യ വിശദീകരിച്ചു.
ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പൈലറ്റുമാർ സജ്ജരാണ്. സാങ്കേതിക തകരാർ മൂലവും മോശം കാലവസ്ഥയെ തുടർന്നുമാണ് ചെന്നൈയിൽ അടിയന്തിര ലാൻഡിംഗ് നടത്തിയതെന്ന് എയർ ഇന്ത്യ പറയുന്നു. 5 എംപിമാർ ഉൾപ്പെടെ 160 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയ വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലെത്തിച്ചതായും എയർ ഇന്ത്യ വ്യക്തമാക്കി.