സുരക്ഷിതമായ സമഗ്ര വികസനം ലക്ഷ്യം; നിർമ്മല സീതാരാമൻ
മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം പൊതുബജറ്റ് അവതരണം പൂര്‍ത്തിയായി

ഡൽഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം പൊതുബജറ്റ് അവതരണം പൂര്‍ത്തിയായി. സുരക്ഷിതമായ സമഗ്ര വികസനം ലക്ഷ്യമെന്ന് ബഡ്ജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ. മധ്യവർഗമാണ് സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നത്. അവരുടെ സംഭാവനകളെ മാനിച്ച്, ഇടയ്ക്കിടെ നികുതി ഭാരം കുറച്ചിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഉണ്ടാകില്ല.
അതുപോലെ ടിസിഎസ്, ടിഡിഎസ് ഫയല്‍ ചെയ്യാതിരിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലാതാക്കും. റിട്ടേൺ ഫയൽ ചെയ്യാൻ 4 വർഷം സമയം നീട്ടി. സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ അനുവദിക്കും. മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും.കൂടാതെ 36 ജീവൻ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയെന്നും ധനമന്ത്രി.
ആൻഡമാനിലും ലക്ഷദ്വീപിലും സമുദ്രമേഖലയെ വിപുലപ്പെടുത്തുന്നതിനുള്ള ചട്ടക്കൂട് സർക്കാർ കൊണ്ടുവരും. ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപം 75 ശതമാനത്തിൽ നിന്നും100 ശതമാനമാക്കി ഉയർത്തി. സ്വയം സഹായ സംഘങ്ങൾക്ക് ഗ്രാമീൺ ക്രെഡിറ്റ് കാർഡ്. ചെറുകിട വ്യാപാരികൾക്ക് 5 ലക്ഷം രൂപയുടെ ക്രെഡിറ്റ് കാർഡ് നല്‍കും.
ജലജീവൻ മിഷൻ 2028വരെ നീട്ടി. ബീഹാറിൽ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾക്ക് സൗകര്യമൊരുക്കും. അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി. എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം സ്ഥാപിക്കും. സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റ് വർധിപ്പിക്കും.
ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ അവസരം ഒരുങ്ങും. ഗ്രാമീണ മേഖലയിലെ സർക്കാർ സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ബ്രോഡ്ബ്രാൻഡ് കണക്ടിവിറ്റി ഉറപ്പാക്കും. ഇവയൊക്കെയാണ് കേന്ദ്ര ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ.
What's Your Reaction?






