കാനഡയിലെ സ്‌കൂളിൽ വെടിവെപ്പ്; അക്രമി ഉൾപ്പെടെ 10 മരണം, നഗരത്തിൽ ലോക്ക്ഡൗൺ
വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്
ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിലുണ്ടായ വെടിവെപ്പിൽ അക്രമി ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ഈ സംഭവം നടന്നത്. വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
അക്രമിയെന്ന് കരുതുന്നയാൾ ഉൾപ്പെടെ ഏഴുപേരെ സ്‌കൂൾ വളപ്പിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അക്രമി സ്വയം വെടിവെച്ച് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മറ്റ് മൂന്നുപേരെ സ്‌കൂളിന് തൊട്ടടുത്തുള്ള ഒരു വീട്ടിലാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വെടിവെപ്പിൽ മറ്റൊരാൾക്ക് കൂടി പങ്കുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും അന്തിമ കണക്കുകൾ പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തെത്തുടർന്ന് ടംബ്ലർ റിഡ്ജ് നഗരത്തിൽ പോലീസ് കർശനമായ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നത് വരെ ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും അധികൃതർ നിർദ്ദേശം നൽകി. കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ അക്രമ സംഭവങ്ങളിൽ ഒന്നാണിത്.
What's Your Reaction?

