പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുളള വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങും. sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനു സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. പ്രതിദിനം 70000 പേർക്ക് വെർച്ചൽ ക്യൂ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തി. 20000 പേർക്ക് സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താം.
വണ്ടിപ്പെരിയാർ സത്രം, എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ റിയൽ ടൈം ബുക്കിംഗ് കേന്ദ്രങ്ങളും ഉണ്ടാകും. തീർത്ഥാടകർക്കുളള അപകട ഇൻഷുറൻസ് പരിരക്ഷ കഴിഞ്ഞ വർഷം നാല് ജില്ലകളിലുണ്ടാകുന്ന അപകട മരണങ്ങൾക്ക് മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഈ തീർഥാടനകാലം മുതൽ ഇതിന്റെ പരിധി സംസ്ഥാനവ്യാപകമാക്കി. അതായത് കേരളത്തിലെവിടെയും അയ്യപ്പഭക്തർക്ക് യാത്രാമധ്യേ അപകടമുണ്ടായാലും ലഭിക്കുന്ന തരത്തിൽ വ്യാപിപ്പിച്ചിട്ടുണ്ട്.
ശബരിമല ഡ്യൂട്ടിയിലുളള ജീവനക്കാർക്കും ഈ വർഷം മുതൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇതു കൂടാതെ മരണപ്പെടുന്നരുടെ ഭൗതിക ശരീരം നാട്ടിൽ എത്തിക്കുന്നതിന് കേരളത്തിനകത്ത് 30000 രൂപ വരെയും കേരളത്തിന് പുറത്തേക്ക് 1 ലക്ഷം വരെയും ആംബുലെൻസ് ചിലവ് നൽകുന്നുമുണ്ട്. പമ്പയില്‍ ഒരേസമയം 10,000 പേര്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന പത്ത് നടപ്പന്തലുകളും ജര്‍മന്‍ പന്തലും തയാറാക്കും.
മണ്ഡല മകരവിളക്കു തീർഥാടനത്തിനായി ശബരിമല നട തുറക്കുന്നത് നവംബർ 16ന് വൈകിട്ട് 5ന് ആണ്. ഡിസംബർ 27ന് മണ്ഡല പൂജയ്ക്കു ശേഷം അന്നു രാത്രി നട അടയ്ക്കും. പിന്നീട് മകരവിളക്കിനായി ഡിസംബർ 30ന് വീണ്ടും തുറക്കും.