തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും. വാദം പൂർത്തിയായതോടെ വിധി പിന്നീട് പുറപ്പെടുവിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
സെഷന്‍സ് കോടതിയിലെ അടച്ചിട്ട കോടതി മുറിയില്‍ ഒന്നര മണിക്കൂര്‍ നേരത്തെ വാദമാണ് പൂര്‍ത്തിയായത്. ഗർഭഛിദ്രത്തിന് തെളിവുണ്ടെന്നും യുവതിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും എസ്ഐടി പറഞ്ഞു.
ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. കോടതി രാഹുലിൻ്റെ അറസ്‌റ്റ് തടഞ്ഞില്ല. രാഹുലിനെതിരെ കൂടുതൽ പരാതികളുണ്ടെന്നും സ്ഥിരം കുറ്റവാളിയെന്നുമാണ് വാദം.
എന്നാൽ പരാതി വ്യാജമാണെന്നും ശബരിമല സ്വർണക്കൊള്ള മറയ്ക്കാനുള്ള നീക്കമാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഇക്കാര്യത്തിൽ കോടതി തീർപ്പ് പറഞ്ഞില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട രേഖകളിൽ വിശദമായ പരിശോധന വേണമെന്ന് കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പറഞ്ഞു. ഇരുഭാഗവും നൽകിയ രേഖകൾ പരിശോധിക്കും.