തെരഞ്ഞെടുപ്പിൽ നയിക്കാൻ പിണറായി തന്നെ; എൽ.ഡി.എഫ് പോരാട്ടം ഒത്തൊരുമയോടെയെന്ന് എം.എ. ബേബി
യു.ഡി.എഫിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി നിരവധി പേർ മത്സരിക്കുമ്പോൾ, എൽ.ഡി.എഫ് ജനപക്ഷ രാഷ്ട്രീയത്തിനാണ് മുൻഗണന നൽകുന്നതെന്ന് എം.എ. ബേബി പരിഹസിച്ചു
ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി വ്യക്തമാക്കി. എൽ.ഡി.എഫിലെ എല്ലാ ഘടകകക്ഷി നേതാക്കളും പോരാട്ടത്തിൽ സജീവമായി നായകസ്ഥാനത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത വികസനത്തിന് നേതൃത്വം നൽകിയ വ്യക്തി എന്ന നിലയിൽ പിണറായി വിജയൻ തന്നെയാകും രാഷ്ട്രീയ പോരാട്ടം നയിക്കുക. പിണറായി വിജയനൊപ്പം ബിനോയ് വിശ്വം, ജോസ് കെ. മാണി, എം.വി. ഗോവിന്ദൻ തുടങ്ങിയ മുന്നണിയിലെ പ്രമുഖ നേതാക്കളെല്ലാം ഒത്തൊരുമിച്ച് പ്രചാരണത്തിന് നേതൃത്വം നൽകും. സി.പി.എം ഏതെങ്കിലും ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകരിക്കുന്ന പാർട്ടിയല്ലെന്നും എന്നാൽ കേരളത്തിലെ ഏറ്റവും പ്രമുഖനായ നേതാവ് എന്ന നിലയിലാണ് പിണറായി വിജയനെതിരെ ആക്രമണങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി നിരവധി പേർ മത്സരിക്കുമ്പോൾ, എൽ.ഡി.എഫ് ജനപക്ഷ രാഷ്ട്രീയത്തിനാണ് മുൻഗണന നൽകുന്നതെന്ന് എം.എ. ബേബി പരിഹസിച്ചു. ഭാവിയിലെ ഉത്തരവാദിത്വങ്ങൾ ആര് ഏറ്റെടുക്കുമെന്ന് മുന്നണി കൃത്യസമയത്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി ജനവിധി തേടുമ്പോൾ പിണറായി വിജയന്റെ ജനകീയതയും കാര്യക്ഷമതയും മുന്നണിക്ക് കരുത്താകുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്.
What's Your Reaction?