ജി സുധാകരന്‍ കാണിച്ചത് ചെറ്റത്തരം, വലിയ വഞ്ചന;മുഖ്യമന്ത്രി പിണറായി വിജയന്‍

Mar 21, 2026 - 13:34
Mar 21, 2026 - 13:34
 0
ജി സുധാകരന്‍ കാണിച്ചത് ചെറ്റത്തരം, വലിയ വഞ്ചന;മുഖ്യമന്ത്രി പിണറായി വിജയന്‍

സിപിഎം മുൻ‍ നേതാവ് ജി.സുധാകരൻ കാണിച്ചത് ചെറ്റത്തരം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ വഞ്ചനയാണ് സുധാകരൻ കാണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ നിരവധിപേർ രണ്ട് ടേം നിബന്ധനയുടെ ഭാഗമായി സ്ഥാനങ്ങളിൽനിന്നു മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരെല്ലാം കഴിവുള്ളവരാണ്. അക്കൂട്ടത്തിൽ ഒരാളാണ് സുധാകരനും. തനിക്കു എന്തോ പ്രത്യേകത ഉണ്ടെന്നാണ് ജി.സുധാകരൻ കരുതുന്നത്. പാർട്ടിക്ക് എല്ലാവരും സമൻമാരാണ്. പാർട്ടിക്കെതിരെ രംഗത്തെത്തേണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ എടുത്ത നിലപാടിനെ മുഖ്യമന്ത്രി പ്രശംസിച്ചു. പാർട്ടി എന്ന നിലയ്ക്ക് കെ.സുധാകരൻ എടുത്ത നിലപാടാണ് നല്ലത്. കെ.സുധാകരൻ മത്സരിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും മത്സരിക്കേണ്ടതില്ല എന്ന നിലപാടാണ് പാർട്ടിയെടുത്തത്. അതിന്റെ അവസാനത്തിൽ പല അഭ്യൂഹങ്ങളും പ്രചരിച്ചു. എങ്കിലും അദ്ദേഹം പാര്‍ട്ടിക്ക് വിധേയനായി നിന്നു. അത് നല്ല കാര്യമാണ്. അങ്ങനെയാണ് ഒരു പാർ‍ട്ടിക്കാരൻ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

അങ്ങനെ നോക്കിയാൽ ജി.സുധാകരൻ എത്രവലിയ ചെറ്റത്തരമാണ് കാണിച്ചതെന്നാണ് കാണേണ്ടതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. വഞ്ചനയ്ക്ക് ഇതിൽപരം വിശേഷണമില്ല. എത്രവലിയ വഞ്ചനയാണ് സുധാകരൻ കാണിച്ചത്. പാർട്ടി അർപ്പിച്ച വിശ്വാസം മുഴുവൻ കള‍ഞ്ഞു കുളിച്ചു. ഗൂഢാലോചന നടത്തി കോൺഗ്രസ് പിന്തുണയോടെ സ്ഥാനാർഥിയായി മാറിയെന്നാൽ എത്ര വലിയ പാതകമാണത്.

പാർട്ടി വലിയ തോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. സഖാക്കളിൽ പാർട്ടിക്ക് വലിയ വിശ്വാസമുണ്ടായിരുന്നു. ഉറച്ച പാർട്ടിക്കാരനായിരുന്നു ജി.സുധാകരൻ. മറ്റൊരു തരത്തിൽ കാര്യങ്ങൾ വളരുമെന്ന് പാർട്ടി പ്രതീക്ഷിച്ചില്ല. സാധാരണ രീതിയിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലല്ലോ? പക്ഷേ മുൻപേ ഇതിനുവേണ്ടി കളമൊരുക്കുകയായിരുന്നു. അതാണ് ഇപ്പോൾ മനസ്സിലാക്കുന്നത്. അല്ലാതെ പെട്ടെന്ന് സംഭവിക്കുന്നതല്ലല്ലോ? സുധാകരനെ അനുനയിപ്പിക്കാൻ താൻ വിളിച്ചിരുന്നതായും മുഖ്യമന്ത്രി പറ‍ഞ്ഞു.

സ്ഥാനമോഹം വന്നാൽ ഏതുരീതിയിലുള്ള അധഃപതനവും വരാമെന്ന് ടി.കെ.ഗോവിന്ദന്റെ സ്ഥാനാർഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. തളിപ്പറമ്പിൽ വനിത മത്സരിക്കട്ടെ എന്നാണ് ആദ്യമേ തീരുമാനിച്ചത്. പി.കെ. ശ്യാമളയെ പരിഗണിച്ചു. അവർ നല്ല സ്ഥാനാർഥിയാണ്. പാർട്ടി വിട്ട ടി.കെ.ഗോവിന്ദനെ സ്ഥാനാർഥിയാക്കണമെന്ന് ആർക്കും തോന്നിയില്ല. അതിന് പാർട്ടിയെ തള്ളിപ്പറയേണ്ട കാര്യമുണ്ടോ? ലജ്ജിക്കുകയാണ് ഈ അധഃപതനത്തിൽ. ചരിത്രത്തില്‍ വഞ്ചകൻമാർ ഏപ്പോഴുമുണ്ടായിട്ടുണ്ട്. അത് ഒറ്റപ്പെട്ട സംഭവമാണ്. എം.വി.ഗോവിന്ദന്റെ ഭാര്യയായതുകൊണ്ടല്ല ശ്യാമള സ്ഥാനാര്‍ഥിയായത്. അവർ നേരത്തെ പാർട്ടി പ്രവർത്തന രംഗത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow