സെന്‍റ്. മേരീസ് ബസലിക്കയിൽ കുർബാനയ്ക്ക് വിലക്ക്; തർക്കം പരിഹരിക്കാൻ ഹൈക്കോടതി മധ്യസ്ഥനെ നിയമിച്ചു
ബസലിക്കയിലെ കുർബാന അർപ്പണവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ റിട്ടയേർഡ് ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായരെ കോടതി മധ്യസ്ഥനായി നിയമിച്ചു
കൊച്ചി: സീറോ മലബാർ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള സെന്റ് മേരീസ് ബസലിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നത് ഹൈക്കോടതി വിലക്കി. ബസലിക്കയിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മേജർ ആർച്ച് ബിഷപ്പിന്റെ വികാരി മാർ ജോസഫ് പാംപ്ലാനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർണ്ണായക ഉത്തരവ്.
ബസലിക്കയിലെ കുർബാന അർപ്പണവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ റിട്ടയേർഡ് ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായരെ കോടതി മധ്യസ്ഥനായി നിയമിച്ചു. സഭയിലെ തർക്കങ്ങളിൽ നിയമപരമായ പരിഹാരം തേടുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ബസലിക്കയിലോ അനുബന്ധ കെട്ടിടങ്ങളിലോ വിശ്വാസികൾക്കായി വിശുദ്ധ കുർബാന അർപ്പിക്കാൻ പാടില്ല. എന്നാൽ, വൈദികർക്ക് മാത്രമായുള്ള കുർബാന ബസലിക്കയോട് ചേർന്നുള്ള ചാപ്പലിൽ നടത്താവുന്നതാണ്.
ആരാധനയ്ക്കായി എത്തുന്ന വിശ്വാസികൾക്കായി എല്ലാ ദിവസവും രാവിലെ 5:30 മുതൽ രാത്രി 8 മണി വരെ പള്ളി തുറന്നു നൽകണം. ആരെയും തടയാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു. പള്ളിയിൽ നിലയുറപ്പിച്ചിട്ടുള്ള പ്രതിഷേധക്കാർ നാളെ വൈകുന്നേരം 5 മണിക്ക് മുൻപായി അവിടെ നിന്നും ഒഴിഞ്ഞു പോകണം.
What's Your Reaction?