ഇസ്ലാമാബാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകണമെന്ന് പാകിസ്ഥാൻ. ഇന്ത്യ- പാക് സംഘർഷത്തിൽ നിർണായകമായ നയതന്ത്ര ഇടപെടൽ നടത്തിയതിനാണ് ശിപാർശ ചെയ്തത്.
2026ലെ നോബൽ പ്രൈസിനായാണ് ട്രംപിനെ നാമനിർദേശം ചെയ്തിരിക്കുന്നതെന്ന് പാക് മാധ്യമമായ ‘ഡോൺ’ റിപ്പോർട്ട് ചെയ്യുന്നു. ആണവായുധങ്ങളുള്ള രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ട്രംപ് പ്രധാന പങ്ക് വഹിച്ചുവെന്നും പാകിസ്ഥാൻ വ്യക്തമാക്കി.
എന്നാൽ ട്രംപിന്റെ ഇടപെടൽ ഇന്ത്യ ഔദ്യോഗികമായി തള്ളിയിരുന്നു. എന്നാൽ ഇത് ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തലിന് കാരണമായ കൃത്യമായ ഇടപെടലെന്നാണ് പാകിസ്ഥാൻ വിശേഷിപ്പിച്ചത്. നിർണായക സമയത്ത് ട്രംപ് ഇടപെട്ടുവെന്നും മേഖലയെയാകെ ബാധിക്കുന്ന ഒരു യുദ്ധമായി സംഘർഷം മാറാതിരിക്കാൻ ട്രംപിന്റെ ഇടപെടൽ നിർണായകമായെന്നും പാകിസ്ഥാൻ അവകാശപ്പെടുന്നു.