ഹോങ്കോങ്: ഹോങ്കോങ്ങിൽ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി. നൂറിലേറെ പേർ ഗുരുതര പരുക്കുകളോടെ ചികിൽസയിലാണ്. നിരവധി ആളുകളെ ഇപ്പോഴും കാണ്ടെത്താനുണ്ടെന്നാണ് വിവരം.
അതേസമയം, തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞെങ്കിലും രക്ഷാപ്രവർത്തനം തുടരുകയാണ്. 89 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ദുരിതബാധിതർക്ക് സുരക്ഷാ സെക്രട്ടറി ക്രിസ് ടാങ് അനുശോചനം അറിയിച്ചു.
തായ് പേയിലെ വാങ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിലാണ് രണ്ട് ദിവസം മുമ്പ് തീ പടർന്നത്. 2000 അപ്പാർട്ട്മെന്‍റുകൾ നിറഞ്ഞ 8 ബ്ലോക്കുകളുള്ള ബിൽഡിങ്ങിൽ 4600 ഓളം പേരാണ് താമസിച്ചിരുന്നത്. 40 മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ വെള്ളിയാഴ്ച രാവിലെയാണ് തീ പൂർണമായും അണക്കാനായത്.
സംഭവത്തില്‍ നിര്‍മാണ കമ്പനിക്കെതിരെ കേസെടുക്കുകയും രണ്ട് ഡയറക്ടര്‍മാരെയും ഒരു എന്‍ജിനീയറെയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഉയർന്ന ‘ലെവൽ 5’ തീപിടിത്തമായി പരിഗണിച്ചാണ് ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.