ഇസ്രയേലുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഇറാനില്‍ ഭൂകമ്പം
സംഭവത്തില്‍ ആളപായമില്ലെന്നും നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണുള്ളതെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ 'ഇര്‍ന' റിപ്പോര്‍ട്ട് ചെയ്യുന്നു

ടെഹ്റാന്‍: ഇസ്രയേലുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. സംനാന്‍ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റര്‍ അകലെ പത്തുകിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മേഖലയിലെ സംഘര്‍ഷം കണക്കിലെടുത്ത് ഇറാന്‍ ആണവപരീക്ഷണം നടത്തിയതിന്റെ ഫലമായാണോ ഈ പ്രകമ്പനമെന്ന ഊഹാപോഹങ്ങൾ നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ ആളപായമില്ലെന്നും നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണുള്ളതെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ 'ഇര്‍ന' റിപ്പോര്‍ട്ട് ചെയ്യുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇറാന്റെ സൈന്യം നടത്തുന്ന സംനാന്‍ മിസൈല്‍ കോംപ്ലക്‌സും സംനാന്‍ ബഹിരാകാശ കേന്ദ്രവും സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേലിന്റെ ആക്രമണമെന്നതിനാല്‍ ആ തരത്തിലുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന നിരീക്ഷണമുണ്ട്.
What's Your Reaction?






