ഡൽഹി: ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷ(ഐഎസ്ആർഒ)ന്റെ പിഎസ്എൽവി -സി 62 വിന്റെ വിക്ഷേപണം ജനുവരി 12ന്. ഭൗമനിരീക്ഷണ ഉപഗ്രഹമായ അന്വേഷ ഉള്‍പ്പെടെ 19 പേലോഡുകളെയും വഹിച്ചാണ് പിഎസ്എല്‍വി സി62 കുതിച്ചുയരുക.
പന്ത്രണ്ടാം തീയതി രാവിലെ പത്ത് പതിനേഴിന് സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപണം. പിഎസ്എൽവിയുടെ 64ാം വിക്ഷേപണമാണിത്. രണ്ട് സ്ട്രാപ്പ് - ഓൺ ബൂസ്റ്ററുകളുള്ള പിഎസ്എൽവി ഡിഎൽ വേരിയന്റ് ഉപയോഗിക്കുന്ന അഞ്ചാമത്തെ വിക്ഷേപണവുമായിരിക്കുമിത്.
കൃഷി, നഗരാസൂത്രണം, പരിസ്ഥിതി നിരീക്ഷണം എന്നിവയിലുടനീളം വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ഇഒഎസ് എൻ 1 (അന്വേഷ)യാണ് പ്രധാന പേലോഡ്. കൂടാതെ 18ലധികം ഉപ ഉപഗ്രഹങ്ങളും വിക്ഷേപണത്തിന്റെ ഭാഗമാകും. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍ബിറ്റ്എയിഡ് എയ്റോസ്പേസിന്റെ ആയുള്‍സാറ്റ്, ഇന്തോ-മൗറീഷ്യസ് ജോയിന്റ് സാറ്റലൈറ്റ്, സ്പെയിനില്‍ നിന്നുള്ള കിഡ് തുടങ്ങിയവയെയാണ് പിഎസ്എല്‍വി വഹിക്കുക.
2025 മെയ് 18നായിരുന്നു ഏറ്റവും ഒടുവില്‍ പിഎസ്എല്‍വി വിക്ഷേപിച്ചത്. വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറ് കാരണം ആ ദൗത്യം പരാജയപ്പെട്ടിരുന്നു. പരാജയ പഠന റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ലെങ്കിലും ഇനിയൊരിക്കലും ആ പ്രശ്നം ആവർത്തിക്കില്ലെന്നാണ് ഇസ്രൊ വൃത്തങ്ങൾ പറയുന്നത്.