തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കെതിരായ വ്യാജപ്രചാരണം നടത്തിയ അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിച്ചു. അധ്യാപികക്കെതിരെ പോക്‌സോ കേസ് ചുമത്തി. തിരുവനന്തപുരം കിളിമാനൂരില്‍ അധ്യാപകരുടെ കുടിപ്പകയില്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചരണം നടത്തിയ അധ്യാപികക്കെതിരെയാണ് പോക്‌സോ കേസ് ചുമത്തിയിരിക്കുന്നത്.
കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപിക സി ആര്‍ ചന്ദ്രലേഖക്കെതിരെയാണ് പോക്‌സോ ചുമത്തി കേസെടുത്തത്. കൂടാതെ വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശ പ്രകാരം സ്കൂൾ മാനെജ്മെന്‍റ് അധ്യാപികയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
സ്കൂളിലെ ഒരു അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു അധ്യാപിക പ്രചരിപ്പിച്ചത്. വിദ്യാർഥിനിക്കെതിരെ അധ്യാപിക നടത്തിയ വ്യാജ ആരോപണത്തിലും അപവാദ പ്രചാരണത്തിലും മനംനൊന്ത് പഠനം ഉപേക്ഷിക്കുന്നതായി വിദ്യാർഥിനി രക്ഷിതാക്കളോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കൾ പരാതി നൽകിയത്. പരാതിയെ തുടർന്നാണ് അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിച്ചത്.
സഹ അധ്യാപകനോടുള്ള വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലാണ് അധ്യാപിക പെൺകുട്ടിയെ ഇരയാക്കിയതെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. വ്യാജ പരാതി നല്‍കിയതിന് പുറമെ അധ്യാപിക വാട്‌സാപ്പിലൂടെ ഇക്കാര്യം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഗുരുതര അപസ്മാരം പിടിപെട്ട് നാലുമാസമായി സ്കൂളിൽ പോയിരുന്നില്ല. ഈ സമയത്താണ് അപവാദ പ്രചരണം നടത്തിയത്. പിന്നാലെ ഇതറിഞ്ഞ വിദ്യാർത്ഥി പഠനം പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.