വസ്ത്രധാരണത്തെച്ചൊല്ലിയുള്ള തർക്കം; പിതാവിനെ വെടിവെച്ച് ഇരുപത്തിയൊന്നുകാരി."
അമൃത്സർ: ജീൻസും ടോപ്പും ധരിക്കുന്നത് വിലക്കിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പിതാവിന് നേരെ വെടിയുതിർത്ത് 21-കാരി. പഞ്ചാബിലെ ഖൽചിയാൻ ഗ്രാമത്തിൽ മെയ് 14-ന് രാവിലെയാണ് ഞെട്ടിക്കുന്ന ഈ സംഭവം ഉണ്ടായത്. സ്നേഹ്ദീപ് കൗർ എന്ന യുവതി തന്റെ പേരിലുള്ള ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ചാണ് പിതാവ് പർമീന്ദർ സിങ്ങിനെ വെടിവെച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
വെടിയേറ്റ പർമീന്ദർ സിങ്ങിനെ ഉടൻ തന്നെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ സ്നേഹ്ദീപ് കൗറിനെ അറസ്റ്റ് ചെയ്തതായി അമൃത്സർ റൂറൽ എസ്.എസ്.പി സുഹൈൽ ഖാസിം മിർ അറിയിച്ചു. കുടുംബത്തിൽ പല കാര്യങ്ങളെച്ചൊല്ലിയും അച്ഛനും മകളും തമ്മിൽ മുൻപും തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
മകളെ ഉപരിപഠനത്തിനായി വിദേശത്തേക്ക് അയക്കുന്നതിലും ഇയാൾക്ക് വിയോജിപ്പുണ്ടായിരുന്നു. ഇതാണ് പെട്ടെന്നുള്ള പ്രകോപനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
What's Your Reaction?



