കശ്മീർ: ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. അതിർത്തിയിൽ അസ്ഥിരത സൃഷ്ടിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും കരസേനാ മേധാവി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം വധിച്ച 31 ഭീകരില്‍ ഭൂരിഭാഗവും പാകിസ്ഥാനികളായിരുന്നെന്നും ദ്വിവേദി ചൂണ്ടികാട്ടി. ഓപ്പറേഷൻ സിന്ദൂറില്‍ നൂറ് പാക് സൈനികരെ വധിച്ചതായും അറിയിച്ചു. അതിർത്തിയിലെ ഡ്രോൺ സാന്നിധ്യം അനുവദിക്കാനാകില്ലെന്ന് പാകിസ്ഥാനെ അറിയിച്ചുവെന്ന് വ്യക്തമാക്കിയ ഉപേന്ദ്ര ദ്വിവേദി ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാൻ്റെ ആണവ ഭീഷണി തകർത്തുവെന്നും അറിയിച്ചു.
വടക്കൻ അതിർത്തികളിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. ജമ്മു കശ്മീരിൽ ഭീകരസംഘടനകളുടെ നെറ്റ്‌വർക്ക് ഏതാണ്ട് തകർക്കാനായെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി അറിയിച്ചു. പാക് -ചൈനീസ് സാമ്പത്തിക ഇടനാഴിയുടെ നിർമാണം നിർത്തിവെക്കണമെന്നും കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകി.
പാകിസ്ഥാൻ്റ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. നിലവിൽ കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കി. വാർഷിക കരസേനാ ദിനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.