ഡൽഹി: എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും അഡ്മിനിസ്ട്രേറ്റർമാർക്കും കത്തയച്ച് ആഭ്യന്തര മന്ത്രാലയം. സിവിൽ ഡിഫൻസ് നിയമങ്ങൾക്ക് കീഴിലുള്ള അടിയന്തര അധികാരങ്ങൾ പ്രയോഗിക്കാൻ ആവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്. ആവശ്യമായ മുൻകരുതൽ നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കാനാണ് നിർദേശത്തിൽ പറയുന്നത്.
മാത്രമല്ല കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. അരി, ഗോതമ്പ്, പഞ്ചസാര, ഇന്ധനം എന്നിവ പൂഴ്ത്തിവെയ്ക്കുന്നത് തടയുകയാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ അരി, പച്ചക്കറി, പെട്രോൾ, ഡീസൽ, എൽപിജി സ്റ്റോക്ക് വിപണയിൽ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ ശ്രദ്ധ വേണം എന്നും നിർദേശത്തിൽ പറയുന്നു.
നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മൊത്തക്കച്ചവടക്കാർ ഉടനടി കയ്യിലെ സ്റ്റോക്കിന്‍റെ കണക്ക് ജില്ലാ ഭരണകൂടത്തിന് നൽകണം എന്ന് ഛണ്ഡീഗഡില്‍ നിന്ന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. അതേസമയം അവശ്യ സാധനങ്ങൾക്ക് ക്ഷാമമുണ്ടാവാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കിയിട്ടുണ്ട്.