അയോധ്യ സംഭാവന തട്ടിപ്പ്; പ്രതിപക്ഷ നേതാക്കളിൽ നിന്ന് തെളിവ് തേടണമെന്ന് വി.എച്ച്.പി
ദില്ലി: അയോധ്യയിലെ സംഭാവന തട്ടിപ്പ് വിവാദത്തിൽ പുതിയ വഴിത്തിരിവ്. അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാക്കളെ വിളിച്ചുവരുത്തി തെളിവ് ശേഖരിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) പൊലീസിനോട് ആവശ്യപ്പെട്ടു.
പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്രിവാൾ തുടങ്ങിയ നേതാക്കളിൽ നിന്ന് ആരോപണങ്ങൾക്കുള്ള തെളിവ് തേടണമെന്ന് വി.എച്ച്.പി അധ്യക്ഷൻ അലോക് കുമാർ അയോധ്യ ഡി.എസ്.പിക്ക് കത്ത് നൽകി.
അതേസമയം, വിഷയത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പ്രധാനമന്ത്രി പ്രതികരിക്കണമെന്നും കോൺഗ്രസ് ആവർത്തിച്ചു. ആർ.എസ്.എസിന്റെ നിലപാട് അപമാനകരവും ലജ്ജാകരവുമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു.
ഇതിനിടെ വിവാദം തുടരുന്നതിനിടെ അയോധ്യ ട്രസ്റ്റിന്റെ നിർണായക യോഗം നാളെ ചേരും. സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെയും ട്രസ്റ്റി അനിൽ മിശ്രയുടെയും രാജി യോഗം അംഗീകരിക്കുമോ എന്നതിലും ആകാംക്ഷയുണ്ട്.
What's Your Reaction?



