ഡൽഹി: രാജ്യത്തിന്‍റെ യശസുയർത്തിയ നടപടിയാണ് ഓപ്പറേഷൻ സിന്ദൂറെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ലോക്‌സഭയിൽ 16 മണിക്കൂർ നീളുന്ന ചർച്ചയ്ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഷ്ക്കർ ഇ-തയ്ബ, ഹിസ്ബുൾ മുജാഹുദീൻ സംഘടനകളുടെ ആസ്ഥാനങ്ങൾ തകർത്തു.
കേവലമൊരു സൈനിക നടപടിമാത്രമായിരുന്നില്ല അത് ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ച ധീരമായ നടപടിയായിരുന്നു. ഇന്ത്യൻ സൈന്യത്തിൻ്റെ മൂന്ന് വിഭാഗങ്ങളുടെയും യോജിച്ചുള്ള നീക്കത്തിൽ നൂറിലധികം ഭീകരരെ കൊലപ്പെടുത്തി. മെയ് 6-7 തീയതികളിൽ ഒൻപത് ഭീകരക്യാമ്പുകൾ തകർത്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകരവാദികളെ അവരുടെ താവളത്തിലെത്തി ഇല്ലാതാക്കിയെന്ന് രാജ്‌നാഥ്സിങ് വെളിപ്പെടുത്തി.
പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്‍റെ പങ്ക് വ‍്യക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ് 400 ആകാശ് മിസൈലുകൾ ഉപയോഗിച്ച് പാകിസ്ഥാന്റെ ആക്രമണത്തെ പ്രതിരോധിച്ചു. ഡ്രോണടക്കം സംവിധാനങ്ങളുമായി പാകിസ്ഥാൻ തിരിച്ചടിച്ചു. ശക്തമായ മറുപടി നൽകി ഭയന്ന പാകിസ്ഥാൻ ചർച്ചക്ക് തയ്യാറായി.
ഹനുമാൻ ലങ്കയിൽ ചെയ്തതു പോലെ ഇന്ത‍്യ പ്രവർത്തിച്ചു. സേനകൾ ശക്തമായ മറുപടി നൽകിയതിനാൽ യുദ്ധസംവിധാനങ്ങൾക്ക് ഒന്നും തന്നെ സംഭവിച്ചില്ല. ലക്ഷ്യം പൂര്‍ത്തിയായതിനാലാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിയതെന്നും പ്രതിരോധ മന്ത്രി സഭയെ അറിയിച്ചു. ഭീകരവാദത്തിനെതിരായ സന്ദേശമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഇന്ത്യയുടെ ആക്രമണം പ്രതിരോധമായിരുന്നുവെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.
പാകിസ്ഥാൻ ദുസാഹസത്തിന് മുതിർന്നാൽ ഓപ്പറേഷൻ സിന്ദൂർ പുനരാരംഭിക്കും. ഓപ്പറേഷൻ സിന്ദൂർ നിർത്തിവയ്ക്കാൻ ബാഹ്യമായ ഒരു സമ്മർദ്ദവും ഉണ്ടായിട്ടില്ല. ബാഹ്യസമ്മർദ്ധം ഉണ്ടായിയെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും അദ്ദേഹം വ്യക്തമാക്കി.