പാകിസ്ഥാൻ ലക്ഷ്യമിട്ടത് 36 പ്രധാന കേന്ദ്രങ്ങൾ; ഇന്ത്യ ശക്തമായി തിരിച്ചടിച്ചുവെന്ന് വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങള്‍

ആക്രമണത്തിൽ രണ്ട് കുട്ടികൾ മരിക്കുകയും പുരോഹിതർക്കുൾപ്പെടെ പരുക്കേൽക്കുകയും ചെയ്തു

May 9, 2025 - 20:00
May 9, 2025 - 20:00
 0  14
പാകിസ്ഥാൻ ലക്ഷ്യമിട്ടത് 36 പ്രധാന കേന്ദ്രങ്ങൾ; ഇന്ത്യ ശക്തമായി തിരിച്ചടിച്ചുവെന്ന് വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങള്‍
ഡൽഹി: പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ ആക്രമണങ്ങള്‍ സ്ഥിരീകരിച്ചു വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങള്‍. ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാകിസ്ഥാന്‍ സൈന്യത്തിന് കനത്ത തിരിച്ചടി നേരിട്ടുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 4 വ്യോമ താവളങ്ങളടക്കം രാജ്യത്തിന്റെ സുപ്രധാനമായ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ സേന ആക്രമണം  നടത്തി. 
 
ഈ ആക്രമണങ്ങൾ ഫലപ്രദമായി ഇന്ത്യ തടഞ്ഞുവെന്ന് വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. മാത്രമല്ല നിയന്ത്രണ രേഖയ്ക്ക് സമീപം പാക് പ്രകോപനം തുടരുകയാണെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു.
 
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കൊപ്പമെത്തി കേണല്‍ സോഫിയാ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമികാ സിങ്ങുമാണ് സാഹചര്യങ്ങൾ വിശദീകരിച്ചത്. ഇന്ത്യയെ ലക്ഷ്യം വെക്കാന്‍ തുര്‍ക്കിയുടെ അസിസ്ഗാര്‍ഡ് സോണ്‍ഗാര്‍ ഡ്രോണ്‍ പാകിസ്താന്‍ ഉപയോഗിച്ചുവെന്ന് വ്യോമിക സിങ് പറഞ്ഞു.
 
നാനൂറോളം ഡ്രോണുകൾ പാകിസ്ഥാൻ ഇന്ത്യക്ക് നേരെ ഉപയോഗിച്ചു. പാകിസ്ഥാനെ ഫലപ്രദമായി പ്രതിരോധിക്കാൻ ഇന്ത്യൻ സേനക്ക് സാധിച്ചുവെന്നും ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാന് വലിയ ആഘാതമുണ്ടാക്കിയെന്നും വാർത്താസമ്മേളനത്തിൽ ഇവർ പറഞ്ഞു.
 
മാത്രമല്ല പൂഞ്ചിൽ‌ പാക് ‍ഷെല്ല് ആക്രമണത്തിൽ കോൺവെന്റ് സ്കൂൾ തകർന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. മെയ് 7ന് പാകിസ്താൻ നടത്തിയ ഷെല്ല് ആക്ര​മണത്തിലാണ് സ്കൂൾ തകർന്നത്. ആക്രമണത്തിൽ രണ്ട് കുട്ടികൾ മരിക്കുകയും പുരോഹിതർക്കുൾപ്പെടെ പരുക്കേൽക്കുകയും ചെയ്തു. 7 പുരോഹിതർക്കും കന്യസ്ത്രീകൾക്കും പരിക്കേറ്റു.

What's Your Reaction?

like

dislike

love

funny

angry

sad

wow