തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തിയിലെ പാക് പ്രകോപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇതുസംബന്ധിച്ച് ഓണ്‍ലൈനില്‍ അടിയന്തരമായി ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇതോടൊപ്പം സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കാനും യോഗം തീരുമാനിച്ചു. നിലവില്‍ നടക്കുന്ന മേളകളിലെ കലാപരിപാടികള്‍ ഒഴിവാക്കും.
ആഘോഷം തുടരേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. നിലവില്‍ ആരംഭിച്ച എക്‌സിബിഷന്‍ പൂര്‍ത്തിയാക്കും. കലാപരിപാടികളും പ്രഭാത പരിപാടികളും ഒഴിവാക്കി. രാജ്യം സ്വീകരിക്കുന്ന നടപടികൾക്കൊപ്പമാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആറ് ജില്ലകളിൽ ഇനി നടക്കേണ്ട മുഖ്യമന്ത്രിയുടെ പ്രഭാത യോഗങ്ങളും എൽഡിഎഫ് റാലികളും എന്‍റെ കേരളം പ്രദർശനമേളകളുമാണ് മാറ്റിവച്ചത്.