തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. 99.5 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. 4,24,583 വിദ്യാർഥികൾ ഉപരിപഠനത്തിനു യോഗ്യരായി. വിജയശതമാനം കൂടുതൽ കണ്ണൂരും കുറവ് തിരുവനന്തപുരത്താണ്. 61,441 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് ലഭിച്ചു. കൂടുതൽ പേർക്ക് ഫുൾ എ പ്ലസ് കിട്ടിയത് മലപ്പുറം ജില്ലയിലെ വിദ്യാർഥികൾക്കാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വിജയശതമാനം കുറവാണ്. മാത്രമല്ല ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർഥികളുടെ എണ്ണത്തിലും മുൻ വർഷത്തെ അപേക്ഷിച്ച് കുറവാണ്. 2331 സ്കൂളുകൾക്ക് 100 ശതമാനം വിജയം നേടാനായി. എസ്.എസ്.എല്‍.സി. ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും പ്രഖ്യാപിച്ചു.
സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർഥികൾ ഇത്തവണ പരീക്ഷ എഴുതി. അതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമുണ്ട്. സർക്കാർ മേഖലയിൽ 1,42,298, എയിഡഡ് മേഖലയിൽ 2,55,092, അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗൾഫ് മേഖലയിൽ 682 വിദ്യാർഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർത്ഥികളും പരീക്ഷ എഴുതി.
ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ എട്ട് കുട്ടികളും പരീക്ഷ എഴുതി.
സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണയ കാംപുകളിലായി ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യനിര്‍ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചു. മെയ് മാസം ഒന്‍പത് വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്നും മന്ത്രി അറിയിച്ചു.