ഇന്ധനവിലയിൽ വീണ്ടും വർധനവ്: കേരളത്തിൽ പെട്രോൾ വില 86 പൈസ കൂട്ടി
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്ധനവില വീണ്ടും കുതിച്ചുയരുന്നു. സംസ്ഥാനത്ത് പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. പുതിയ വർധനവോടെ കൊച്ചിയിൽ പെട്രോൾ വില 109.60 രൂപയായും ഡീസൽ വില 98.45 രൂപയായും ഉയർന്നു. കോഴിക്കോട് ജില്ലയിൽ പെട്രോളിന് 110.04 രൂപയും ഡീസലിന് 98.94 രൂപയുമാണ് ഇന്നത്തെ നിരക്ക്. തലസ്ഥാന നഗരമായ ഡൽഹിയിൽ പെട്രോൾ വില 98.63 രൂപയിലും ഡീസൽ വില 91.5 രൂപയിലുമെത്തി.
കഴിഞ്ഞ മെയ് 15-നും രാജ്യത്ത് ഇന്ധനവില കുത്തനെ കൂട്ടിയിരുന്നു. അന്ന് പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വർധിപ്പിച്ചത്.
ഇന്ധനവിലയ്ക്ക് പുറമെ സാധാരണക്കാർക്ക് അധികഭാരമായി സിഎൻജി വിലയും കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. കിലോയ്ക്ക് രണ്ട് രൂപ കൂട്ടിയതോടെ കൊച്ചിയില്‍ സിഎൻജി വില 96.50 രൂപയായി. നാല് ദിവസത്തിനിടെ മൂന്നാം തവണയാണ് സിഎന്‍ജിക്ക് വില കൂട്ടുന്നത്. രാജ്യാന്തര വിപണിയിലെ അസ്ഥിരത ചൂണ്ടിക്കാട്ടി എണ്ണക്കമ്പനികൾ തുടർച്ചയായി വില വർധിപ്പിക്കുന്നത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ്.
What's Your Reaction?



