2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ മൂന്നിലൊന്ന് പേരും അമിതവണ്ണമുള്ളവരാകും: പുതിയ പഠനം

ന്യൂഡല്‍ഹി: 2050 ആകുമ്പോഴേക്കും ഇന്ത്യയിൽ 21.8 കോടി പുരുഷന്മാരും 23.1 കോടി സ്ത്രീകളും അമിതഭാരമുള്ളവരായിരിക്കുമെന്ന് ലാന്‍സെറ്റ് പഠനം. ദേശീയ കുടുംബാരോഗ്യ സർവേ (എൻഎഫ്എച്ച്എസ്) പ്രകാരം, മൊത്തത്തിൽ, ഇന്ത്യൻ സ്ത്രീകളിൽ 24ശതമാനവും ഇന്ത്യൻ പുരുഷന്മാരിൽ 23ശതമാനവും അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണ്.
15നും 24നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കിടയിലും പൊണ്ണത്തടിയുടെ വ്യാപനം വർധിക്കുമെന്ന് പഠനം പ്രവചിക്കുന്നു. ഇന്ത്യയിൽ അമിതഭാരമുള്ള കുട്ടികളുടെ എണ്ണം വളരെയധികം വർധിച്ചു, നിലവിൽ ചൈനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
2021ൽ ചൈനയെയും അമേരിക്കയെയും മറികടന്ന് ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ അമിതഭാരമുള്ള യുവാക്കളുള്ളതെന്ന് ലാൻസെറ്റിന്റെ പഠനം വ്യക്തമാക്കുന്നു. കൗമാരക്കാർക്കിടയിൽ പൊണ്ണത്തടിയിലെ ദ്രുതഗതിയിലുള്ള വർധനവ് ടൈപ്പ്-2 പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗങ്ങൾ, ചിലതരം ക്യാൻസർ തുടങ്ങിയ രോഗങ്ങൾ നേരത്തെ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.
ഉയർന്ന കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങളാണ് പൊണ്ണത്തടിക്ക് പിന്നിലെ പ്രധാന കാരണങ്ങൾ.
അപര്യാപ്തവും അനുചിതവുമായ ഉറക്കശീലങ്ങളും ടെലിവിഷൻ, മൊബൈൽ ഫോണുകൾ എന്നിവ കാണുന്നതിന് കൂടുതൽ മണിക്കൂർ ചെലവഴിക്കുന്നതും കുട്ടിക്കാലം, കൗമാരം, യൗവനം എന്നിവയിൽ ശരീരഭാരം വർധിപ്പിക്കുമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
രാജ്യത്തെ വർധിച്ചുവരുന്ന പൊണ്ണത്തടി പ്രശ്നം പരിഹരിക്കുന്നതിന് കൗമാരക്കാരുടെ പോഷകാഹാരത്തിൽ നിക്ഷേപം നടത്തേണ്ടത് ദേശീയ അനിവാര്യതയാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നീതി ആയോഗും പറയുന്നു.
What's Your Reaction?






