ഭുവനേശ്വർ: ലൈംഗികാതിക്രമ പരാതിയിൽ നടപടി സ്വീകരിക്കാഞ്ഞതിൽ പ്രതിഷേധിച്ച് കോളേജിലെത്തി സ്വയം തീ കൊളുത്തിയ വിദ്യാർഥി മരിച്ചു. ഇന്നലെ രാത്രി 11.46 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. രണ്ടാം വർഷ ബിഎഡ് വിദ്യാർഥിനിയാണ് മരിച്ചത്.
ഭുവനേശ്വർ എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. ബാലാസോറിലെ ഫക്കീര്‍ മോഹന്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഝി ആണ് ഇക്കാര്യം അറിയിച്ചത്. മൂന്നു ദിവസമായി വിദ്യാർഥിനി ചികിത്സയിലായിരുന്നു.
കോളേജിലെ അധ്യാപകനെതിരെ ലൈംഗിക പീഡിന പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നാരോപിച്ചാണ് വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസ് എടുക്കാന്‍ മുഖ്യമന്ത്രി ചരണ്‍ മാജി നിര്‍ദേശം നല്‍കി.
സംഭവത്തെത്തുടർന്ന് ആരോപണ വിധേയനായ അസിസ്റ്റൻറ് പ്രഫസർ സമീർ കുമാർ സാഹുവിനെ അറസ്റ്റ് ചെയ്തിരുന്നു. ഡിപ്പാർട്മെന്‍റ് ഹെഡായിരുന്ന പ്രൊഫസർ സമീർ കുമാർ സാഹുവിനെതിരേ വിദ്യാർഥിനി കോളേജിൽ പരാതി നൽകിയിരുന്നു. മാസങ്ങളോളം പ്രൊഫസർ തന്നെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
കോളേജിലെ ഇന്‍റേണൽ കംപ്ലൈയിൻസ് കമ്മിറ്റിക്കാണ് പരാതി നൽകിയത്. എന്നാൽ പ്രൊഫസർക്കു നേരെ യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ലെന്നാണ് വിദ്യാർഥി ആരോപിച്ചത്. ഇതേ തുടർന്ന് കോളേജിന് മുന്നിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ചയാണ് വിദ്യാർത്ഥിനി തീ കൊളുത്തിയത്.