ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് മെക്‌സിക്കോ 50% വരെ തീരുവ ചുമത്തി: കയറ്റുമതിയെ ബാധിച്ചേക്കും
പുതിയ തീരുവകൾ 2026 ജനുവരി ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വരും
മെക്‌സിക്കോ സിറ്റി: അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഉയർന്ന തീരുവ ചുമത്താൻ മെക്‌സിക്കോ തീരുമാനിച്ചു. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെയാണ് തീരുവ വർദ്ധിപ്പിച്ചത്. മെക്‌സിക്കോ സെനറ്റ് ഇതിന് അംഗീകാരം നൽകിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
മെക്‌സിക്കോയുമായി വ്യാപാര കരാർ നിലവിലില്ലാത്ത രാജ്യങ്ങളിൽനിന്നുള്ള വാഹനങ്ങൾ, വാഹനങ്ങളുടെ സ്പെയർ പാർട്‌സുകൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, സ്റ്റീൽ തുടങ്ങിയ ഉത്പന്നങ്ങൾക്കാണ് 50% വരെ തീരുവ ഏർപ്പെടുത്തുക.
പുതിയ തീരുവകൾ 2026 ജനുവരി ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വരും. ഈ ഉയർന്ന തീരുവകളിലൂടെ 3.76 ബില്യൺ ഡോളറിൻ്റെ അധിക വരുമാനമാണ് മെക്‌സിക്കോ ലക്ഷ്യമിടുന്നത്. മെക്‌സിക്കോയുടെ ഈ അധിക തീരുവ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
2024-ൽ ഏകദേശം 8.9 ബില്യൺ ഡോളറിൻ്റെ കയറ്റുമതിയാണ് ഇന്ത്യയിൽനിന്ന് മെക്‌സിക്കോയിലേക്ക് ഉണ്ടായത്. വാഹനങ്ങളും വാഹനങ്ങളുടെ സ്പെയർ പാർട്‌സുകളുമായിരുന്നു ഇതിൽ പ്രധാനം. ഈ പ്രധാന ഉത്പന്നങ്ങൾക്കെല്ലാം ഉയർന്ന തീരുവ ചുമത്തുന്നതോടെ, ഇന്ത്യയുടെ കയറ്റുമതിയെ നടപടി പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് കരുതുന്നത്.
What's Your Reaction?