ലഖ്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ മലയാളി ഡോക്ടർ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലാണ് മലയാളി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡാണ് (32) മരിച്ചത്.
അഭിഷോ ഡേവിഡ് പിജി വിദ്യാർത്ഥിയും അനസ്തേഷ്യ വിഭാഗത്തിൽ ജൂനിയർ റസിഡന്റ് ഡോക്ടറുമായിരുന്നു. മുറിക്കുള്ളിൽ നിന്ന് മരുന്ന് കുത്തിവെച്ച നിലയിലുള്ള സിറിഞ്ച് അടക്കം കണ്ടെത്തിയിട്ടുണ്ട്.
സർജറികൾക്കായി ഉപയോഗിക്കുന്ന "വാക്രോണിയം ബ്രോമൈഡ്" എന്ന മരുന്നിന്‍റെ ഒഴിഞ്ഞ കുപ്പിയും ഡോക്റ്ററുടെ കൈയിൽ രണ്ട് കുത്തിവയ്പ്പ് പാടുകളും പോലീസ് കണ്ടെത്തി. അഭിഷോ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്.
മുറിയുടെ പൂട്ടു തകർത്ത് അകത്തു കയറിയപ്പോഴാണ് അഭിഷോയെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ഗുല്‍റിഹ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യയുടെ പ്രസവത്തിനായി വെള്ളിയാഴ്ച വൈകീട്ട് അവധിയെടുത്ത് കേരളത്തിലേക്ക് പോകാനിരിക്കെയാണ് മരണം.