ഇസ്രായേലിൽ മലയാളി യുവാവ് മരിച്ചു; അവസാന സന്ദേശം ബോംബാക്രമണത്തെ കുറിച്ച്; മരണകാരണത്തിൽ ദുരൂഹത തുടരുന്നു
ഇസ്രായേലിലുള്ള സുഹൃത്തുക്കളാണ് നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചത്
തിരുവനന്തപുരം: ഇസ്രായേലിൽ നിർമ്മാണ തൊഴിലാളിയായിരുന്ന മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം ചെമ്മരുതി സ്വദേശി സുരേഷ് (42) ആണ് മരിച്ചത്. യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന ടെൽ അവീവിൽ വെച്ചാണ് മരണം സംഭവിച്ചത്.
ടെൽ അവീവിലെ താമസസ്ഥലത്തിന് സമീപം ബോംബാക്രമണം നടക്കുന്നുണ്ടെന്നും പച്ചക്കറി വാങ്ങാൻ പുറത്തേക്ക് പോകുകയാണെന്നും സുരേഷ് അയച്ച അവസാന ശബ്ദസന്ദേശത്തിൽ പറയുന്നു. ഇതിന് പിന്നാലെയാണ് മരണവാർത്ത പുറത്തുവരുന്നത്.
ഇസ്രായേലിലുള്ള സുഹൃത്തുക്കളാണ് നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചത്. എന്നാൽ മരണം എങ്ങനെയാണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. "പുറത്ത് ബോംബിംഗ് നടക്കുന്നുണ്ട്, സാധനങ്ങൾ വാങ്ങാൻ പുറത്തുപോവുകയാണ്" എന്നായിരുന്നു ബന്ധുക്കൾക്ക് ലഭിച്ച അവസാന സന്ദേശം.
കഴിഞ്ഞ രണ്ട് വർഷമായി സുരേഷ് ഇസ്രായേലിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ചിത്ര കുവൈത്തിലാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനായി എംബസി വഴി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നോർക്ക വഴിയും വിദേശകാര്യ മന്ത്രാലയം വഴിയും പുരോഗമിക്കുകയാണ്.
What's Your Reaction?